കൊച്ചി : കേരളത്തിലെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കരിങ്ങോഴയ്ക്കല്‍ മാണി മാണിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത്. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നിര്‍ണായക സ്വാധീനശക്തിയായി വളര്‍ത്തിയതും കെ എം മാണിയെന്ന നേതാവിന്റെ ഇച്ഛാശക്തിയും ധീക്ഷണാശാലിത്വവുമാണ്.
സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ് കെ എം മാണി. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ മന്ത്രി, ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രി, ഏറ്റവും കൂടുതല്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം തുടങ്ങിയ റെക്കോഡുകളെല്ലാം മാണിക്ക് സ്വന്തമാണ്. എന്നിരുന്നാലും ഇതുവരെ മുഖ്യമന്ത്രി പദം മാണിയെ തേടി എത്തിയിട്ടില്ല.
1959 ല്‍ കെപിസിസി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി. പിന്നീട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. എന്‍എസ്എസ് നേതാവും നായര്‍ സമുദായാചാര്യനുമായ മന്നത്ത് പദ്മനാഭന്റെ സാന്നിധ്യത്തില്‍ കോട്ടയത്തുവച്ചായിരുന്നു കേരള കോണ്‍ഗ്രസ് പ്രഖ്യാപനം. 1965 മാര്‍ച്ച് നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിലേക്ക് കോണ്‍ഗ്രസ് മാണിയെ പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മാണി കേരള കോണ്‍ഗ്രസ്സില്‍ എത്തിയത്.
ആദ്യ ചെയര്മാന് കെ.എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ആര്. ബാലകൃഷ്ണപിള്ള. ജോര്‍ജും പിള്ളയും ഉള്‍പ്പെടെ 15 ചക്കോ പക്ഷ എംഎല്‍എമാര്‍ അന്നത്തെ ആര്. ശങ്കര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവസരം മുതലാക്കി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരികയും കോണ്‍ഗ്രസ് വിമതരായ 15 പേരുടെ കൂടി വോട്ടോടെ സര്‍ക്കാര്‍ വീഴുകയും ചെയ്തു. സെപ്തംബര്‍ എട്ടിനായിരുന്നു സര്‍ക്കാര്‍ രാജിവച്ചത്. കൃത്യം ഒരു മാസം തികഞ്ഞപ്പോഴായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി.
പാലയില്‍ നിന്നും കേരള കോണ്‍ഗ്രസ് ലേബലില്‍ കെ. എം. മാണി നിയമസഭയിലേക്ക് വിജയിച്ചു. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയാണ് മാണി വിജയിച്ചത്. ഒരിക്കല്‍ പോലും പരാജയം നേരിടാത്ത കുതിപ്പ്. 1965 മുതല്‍ കേരള നിയമസഭയുടെ ചരിത്രം കെ എം മാണിയുടേത് കൂടിയായി.
1975 ലെ അച്യുതമേനോന് മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത സിപിഎമ്മുമായി സഹകരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ എന്ന നിലയില്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായ മാണി ഒളിവില്‍ പോയിരുന്നു. കെ.എം. ജോര്‍ജും ബാലകൃഷ്ണ പിള്ളയും ജയിലിലുമായി. അന്ന് കെ കരുണാകരന് ഒരു കളികളിച്ചു. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് അടര്‍ത്തിയെടുത്തു. കെ എം ജോര്‍ജും പിള്ളയും മന്ത്രിമാരാകുമെന്നായിരുന്നു ധാരണ. പക്ഷേ, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് മാണിയും ബാലകൃഷ്ണ പിള്ളയുമാണ്. പാര്‍ട്ടി ചെയര്‍മാനായ ജോര്‍ജ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയാകുന്നത് പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി മാണി ഇടപെട്ടതായിരുന്നു കാരണം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 മാര്‍ച്ച് 25 ന് രൂപീകരിച്ച കെ കരുണാകരന് സര്‍ക്കാരിലും മാണി മന്ത്രിയായി തുടര്‍ന്നു. രാജന്‍കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന് ഏപ്രില്‍ 25 ന് രാജിവെച്ചു. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കരുണാകരന്റെ സത്യവാങ്മൂലം കള്ളമാണെന്ന ഹൈക്കോടതി വിധിയാണ് കരുണാകരന്റെ രാജിക്ക് കാരണമായത്. തുടര്‍ന്ന് എ. കെ. ആന്റണി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും മാണി തുടര്‍ന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1978 ഒക്ടോബര്‍ മാസം എ.കെ. ആന്റണി രാജിവച്ചു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
തുടര്‍ന്ന് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിലും ആഭ്യന്തര വകുപ്പ് മാണി കൈപ്പിടിയിലാക്കി. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന സിപിഐ തീരുമാനത്തെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രി പദം രാജിവെക്കുകയും സിപിഐ സിപിഎമ്മിനൊപ്പം പോകുകയും ചെയ്തു. തുടര്‍ന്ന് മാണിയുടെ പേര് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. എന്നാല്‍ സ്പീക്കറായിരുന്ന സിഎച്ച് മുഹമ്മദ് കോയക്കായിരുന്നു നറുക്ക് വീണത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയ്ക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ മുഹമ്മദ് കോയ സര്‍ക്കാരും വീണു. രണ്ട് മാസം മാത്രമായിരുന്നു സിഎച്ചിന് മുഖ്യമന്ത്രി പദവി ലഭിച്ചത്.
വീണ്ടും മാണിയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും, കോണ്‍ഗ്രസ് ഇടപെട്ട് നിയമസഭ പിരിച്ചുവിട്ടതോടെ ആ അവസരവും നഷ്ടമായി. 1980 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിയും ആന്റണി കോണ്‍ഗ്രസും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മാണിയും അംഗമായി. ധനകാര്യ-നിയമ വകുപ്പായിരുന്നു ലഭിച്ചത്. 1981 ഒക്ടോബര്‍ മാസം16 ന് ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചു. ഒക്ടോബര്‍ 20ന് കേരള കോണ്‍ഗ്രസ് എമ്മും നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു കേരളത്തില്‍ മന്ത്രിസഭ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
1981 ഡിസംബറില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. മാണി അതിലും ഭാഗമായി. എന്നാല്‍ ലോനപ്പന് നമ്ബാടന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1982 മാര്‍ച്ചില്‍ ആ സര്‍ക്കാരും വീണു. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ് വീണ്ടും ഭരണത്തിലെത്തി. മാണി വീണ്ടും ധനമന്ത്രിയായി. 1991 ലെയും 2001 ലെയും യുഡിഎഫ് സര്‍ക്കാരിലും മാണി മന്ത്രിയായി. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും മാണി ധനമന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: