കോട്ടയം : ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ വെക്കം ഡിവൈഎസ്പി കെ സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 86 സാക്ഷികളും പത്ത് രഹസ്യമൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.
അന്യായമായി തടങ്കലില്‍ വെക്കുക, ബലാത്സംഗം, വധഭീഷണി മുഴക്കുക, ലൈംഗികപീഡനം, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുക, അധികാരസ്ഥാനത്തിരുന്നുള്ള പീഡനം തുടങ്ങിയവയാണ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
പീഡനപരാതിയില്‍ 2018 ജൂണ്‍ 28നാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുന്നത്. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍, മൂവാറ്റുപുഴയിലെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീ, ഡ്രൈവര്‍ പ്രവീണ്‍, ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനും സഹോദരിയും, ഭഗത്പൂര്‍ ബിഷപ്പ് കുര്യന് വലിയകണ്ടത്തില്‍ ഉള്‍പ്പെടെ 10 പേരുടെ രഹസ്യമൊഴി കേസില്‍ രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ഏഴ് ജഡ്ജിമാരും കേസില്‍ സാക്ഷികളാണ്.
25 കന്യാസ്ത്രീകളും 11 പുരോഹിതരും പാലാ ബിഷപ്പ്, ഉജ്ജയിന്‍ ബിഷപ്പ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും സാക്ഷികളാണ്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുപ്പതോളം രേഖകള്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: