വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ രണ്ടു പ്രസ്താവനകള്‍ നോക്കൂ. ഒന്ന് മത്സരിക്കാനുള്ള ന്യായീകരണമാണ്, മോദി ദക്ഷിണേന്ത്യയെ അവഗണിക്കുന്നു. രണ്ടാമത്തേത് രാഷ്ട്രീയ ആരോപണമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയത പരത്തുന്നു എന്നാണത്.
രാഹുലിന് വയനാട് ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളെക്കുറിച്ചും മലബാറിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നുവേണം കരുതാന്‍. അറിയാമോ ഏറനാട് ഉള്‍പ്പെട്ട മലപ്പുറം ജില്ലയുടെ പഴയകാല ചരിത്രം? ഒന്നര വര്‍ഷം കഴിഞ്ഞാല്‍ വലിയൊരു വംശീയ കലാപത്തിന് നൂറ് വര്‍ഷം തികയുകയാണ്. 1921ലെ മാപ്പിള ലഹള. ഈ ലഹളയെക്കുറിച്ച് മഹാകവി കുമാരനാശാനും മുന്‍ കെപിസിസി പ്രസിഡന്റ് കെ. മാധവന് നായരും വിവരിച്ച വസ്തുതകള്‍ ആരോടെങ്കിലും ചോദിച്ചറിയണം. വയനാട് മണ്ഡലത്തില്‍ ഒരിടത്തെങ്കിലും ബിജെപി വര്‍ഗീയ പ്രചാരണം നടത്തിയത് ചൂണ്ടിക്കാട്ടാമോ?
രാഹുലിന് അറിയാമോ മാറാട് കൂട്ടക്കുരുതി? മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ ഭീകരവാദികള്‍ വാഴവെട്ടുംപോലെ വെട്ടിനുറുക്കി കൊന്നു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് വെട്ടേറ്റു. അങ്ങയുടെ ഏറ്റവും നല്ല അടുപ്പക്കാരന് ആന്റണിയായിരുന്നല്ലൊ മുഖ്യമന്ത്രി. എന്തുംചെയ്യാന്‍ കരുത്തുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. വരമ്പത്ത് കൂലികൊടുക്കാന്‍ അവര്‍ തയാറായതാണ്. അതില്‍നിന്നും പിന്തിരിച്ചത് ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനുമാണ്. അവസാനം ആന്റണിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായപ്പോള്‍ ആന്റണിയുടെ സന്തോഷം അളക്കനായില്ല. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ബിജെപിയുടെ സഹിഷ്ണുതയെ പുകഴ്ത്തിയതാണ്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന ഇന്നത്തെ വടകര സ്ഥാനാര്‍ത്ഥി കെ. മുരളീധരനും സിപിഎം സെക്രട്ടറി പിണറായിയും ഭീകരരെ ന്യായീകരിക്കുകയും കരാറിനെ തള്ളിപ്പറയുകയുമാണ് ചെയ്തത്.
അങ്ങനെയുള്ള സ്ഥലത്ത് കശ്മീരിലെന്നപോലെ വിദ്വേഷവും പ്രാദേശിക വികാരവും ഇളക്കിവിടാന്‍ ശ്രമിക്കുന്ന രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്നതാണ് ബിജെപിക്ക് മറ്റെന്തിനെക്കാളും തുണയാകുന്നത്.
അവഗണന എന്ന വിഡ്ഢിത്തം
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി ഭരിക്കുമ്പോഴും ദക്ഷിണേന്ത്യക്ക് അവഗണന എന്ന പല്ലവി പാടേണ്ടിവന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ കാലത്തും അവഗണന മാത്രമായിരുന്നു. നിരവധി സമരങ്ങള്‍ അതിന്റെ പേരില്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായി മാറിയ സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോഴാണ് കേന്ദ്രത്തിനെതിരെ ശക്തമായ സമരമുണ്ടായത്.
എത്ര തമാശ വിളമ്പിയാലും ജനങ്ങള്‍ ആസ്വദിക്കും. അതേസമയം നിരന്തരം വിഡ്ഢിത്തം പറഞ്ഞാലോ?, ജനം പുച്ഛിച്ചുതള്ളും. കുറെക്കാലമായി ദക്ഷിണേന്ത്യയെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണത്രേ. നരേന്ദ്രമോദി ദക്ഷിണേന്ത്യയോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ദേശാഭിമാനി പപ്പുമോന് എന്ന് വിശേഷിപ്പിച്ച രാഹുല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏതൊരു നേതാവിനും അബദ്ധം പറ്റിയേക്കാം. എന്നാല്‍ അബദ്ധമേ പറ്റൂ എന്നാകുമ്പോള്‍ എന്തുപറയും?
ആന്റണി പറഞ്ഞോ? ഉമ്മന്‍ചാണ്ടി ആരോപിച്ചോ?
ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴാണ്, കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പഞ്ചാബ് മോഡല്‍ സമരമെന്ന് ആര്. ബാലകൃഷ്ണപിള്ള പ്രസ്താവിച്ചത്. വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ എ.കെ. ആന്റണിയും മോദി അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രി ആയിരുന്നല്ലൊ. ഈ പ്രധാനമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചു എന്ന് തൊട്ടടുത്തിരുന്ന ആന്റണി പറഞ്ഞോ? അവരുടെ ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചോ? അവഗണിച്ചില്ലെന്ന് മാത്രമല്ല നല്ല പരിഗണന ലഭിച്ചു എന്നാണ് ഇരുവരും പലതവണ പ്രസ്താവിച്ചത്.
യുപിഎ പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ കേരളത്തില്‍നിന്നും എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ഒരു മൊട്ടുസൂചി വ്യവസായമോ ഒരു കിലോമീറ്റര്‍ ദേശീയപാതയോ കേരളത്തിന് നല്‍കിയില്ല.
മറക്കരുത്, പുറ്റിങ്ങല്‍, ഓഖി, പ്രളയം
മോദി വന്നപ്പോഴാണ് നല്ലരീതിയില്‍ എല്ലാ രംഗത്തും പുരോഗതി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്നപ്പോള്‍ ആദ്യം പറന്നെത്തിയത് നരേന്ദ്രമോദിയാണ്. വന്നത് വെറുംകൈയോടെയല്ല, ദല്‍ഹി എയിംസിലെ വിദഗ്ധരായ എട്ട് ഡോക്ടര്‍മാരെ പ്രധാനമന്ത്രിയുടെ വിമാനത്തില്‍ കയറ്റി കൊല്ലത്തെത്തിച്ചു. ഓഖി ദുരന്തം സംഭവിച്ചപ്പോഴും അത് ആവര്‍ത്തിച്ചു. ദുഃഖിതരായ മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ചു. അവര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തി.
പ്രളയമാണല്ലൊ ഒടുവിലത്തെ ദുരന്തം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും ദുരന്തമേഖലയിലെത്തി. രക്ഷാപ്രവര്‍ത്തനത്തിന് സര്‍വസജ്ജീകരണങ്ങളും നല്കാന് നിര്‍ദേശിച്ചു. ഏതെങ്കിലും ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇത്രയെങ്കിലും ചെയ്തിട്ടുണ്ടോ? ഇതാണോ രാഹുല്‍ അവഗണന?
പ്രതികരിക്കാൻ ഇവിടെ എഴുതുക: