ചെന്നൈ: തമിഴ്നാട് രാമേശ്വരത്തു നിന്ന് ബ്രഹ്മോസ് മിസൈലിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. രാമനാഥപുരം ജില്ലയിലെ കടല്‍തീരത്താണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്രൂ ബ്രാഞ്ച് പോലീസെത്തി മിസൈല്‍ കരയ്ക്കടുപ്പിക്കുകയായിരുന്നു.
മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ കടലില്‍ വീണതാകാമെന്നാണ് സംശയം. കണ്ടെത്തിയ അവശിഷ്ടത്തിന് പുറമെ ബ്രഹ്മോസ് മിസൈലിന്റെ ചിഹ്നം പതിച്ചതാണ് ഇത് മിസൈലിന്റെ ഭാഗമാകാം എന്ന നിഗമനത്തില്‍ എത്തിച്ചത്. യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന സര്‍ഫസ് ടു ഷിപ്പ് ബ്രഹ്മോസ് മിസൈലിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എഞ്ചിനാണ് ഇത് എന്ന് സംശയിക്കുന്നു.
ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇത്. മിസൈല്‍ നിര്‍മിച്ച തിയ്യതി 2016 ഒക്ടോബര്‍ 14 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ട്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മിസൈല്‍ അവശിഷ്ടത്തില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്നും അപകടമില്ലെന്നും പോലീസ് സൂപ്രണ്ട് ഓംപ്രകാശ് മീന വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഐഎസ്ആര്‍ഒയെ അറിയിച്ചിട്ടുണ്ട്. മിസൈല്‍ ഭാഗങ്ങള്‍ ഇപ്പോള്‍ തീരദേശ പോലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: