ആലപ്പുഴ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം ചട്ടം മറികടന്ന്. സര്‍വകലാശാല പ്രതിനിധികളുടെ നാമനിര്‍ദേശമാണ് നിയമിവിരുദ്ധമായി നടത്തിയത്. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ യോഗ്യതയുള്ളവരെയാണ് ചട്ടം അനുസരിച്ച് അംഗങ്ങളായി നാമനിര്‍ദേശം ചെയ്യേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്ന നാലു പേര്‍ക്കും നിര്‍ദിഷ്ട യോഗ്യതയില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ ചട്ടപ്രകാരം നാമനിര്‍ദേശം ചെയ്യപ്പെടാന്‍ യോഗ്യതയുളളത് എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല ഡയറക്ടര്‍മാര്‍ മാത്രമാണ്. ഇവരെ ഒഴിവാക്കി കേരള, കുസാറ്റ്, കാര്‍ഷിക, വെറ്റിനറി സര്‍വകലാശാലകള്‍ക്ക് മാത്രം പ്രാതിനിധ്യം നല്കി. കേരള സര്‍വകലാശാല പ്രതിനിധിയായി വന്നത് ഒരു കോളജില്‍ അധ്യാപകനായിരിക്കേ സര്‍വകലാശാലയിലേക്ക് ഡപ്യൂട്ടേഷനില്‍ വന്നയാളാണ്. കാര്‍ഷിക സര്‍വകലാശാല പ്രതിനിധി സ്റ്റുഡന്‍സ് വെല്‍ഫയര്‍ അസി. ഡയറക്ടറാണ്. മറ്റു രണ്ടു പേര് അധ്യാപകരും. 12 പേരെയാണ് കഴിഞ്ഞ ദിവസം വിവിധ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത്. കായിക രംഗത്ത് നിന്നും ഐ.എം വിജയനും ഒളിംപ്യന്‍ കെ.എം ബീനമോള്‍ക്കും പുറമേ വോളിബോള്‍ താരം കപില്‍ദേവ്, ബോക്സിങ് താരം കെ.സി ലേഖ എന്നിവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലില്‍ പ്രാതിനിധ്യം നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകളാണ് പ്രാതിനിധ്യത്തില്‍ നിന്നും മൂന്ന് പ്രധാന സര്‍വകലാശാലകളും തഴയപ്പെടാന്‍ കാരണം.
സി.പി.എം നടത്തിയ രാഷ്്ട്രീയ ഇടപെടലില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത് കായിക രംഗവുമായി ഒരുബന്ധമില്ലാത്ത നിരവധി പേരാണ് കടന്നു കൂടിയത്. അതിനിടെ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടു രാഷ്ട്രീയ നീക്കങ്ങളും സജീവമായി. ടി.പി ദാസന് വീണ്ടും അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ടു രംഗത്തുണ്ട്. ദാസന് പകരം മറ്റൊരാള്‍ വരട്ടയെന്ന് വാദിക്കുന്ന ചേരിയും സജീവമാണ്. തര്‍ക്കം മുറുകിയതോടെ വിവാദങ്ങള്‍ ഒഴിവാക്കി കായിക മേഖലയില്‍ നിന്നൊരാളെ പ്രസിഡന്റാക്കാനാണ് കായിക മന്ത്രിക്ക് താല്പര്യം. ഈ മാസം 25 ന് ആണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്നിനും നടക്കും. പ്രസിഡന്റിനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: