ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വിമര്‍ശിച്ച് പ്രമേയം പാസാക്കിയ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്)ക്ക് ഇന്ത്യയുടെ മറുപടി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും രാജ്യത്തിന്റെ മാത്രം വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നതായാണ് അബുദാബിയില്‍ നടന്ന ഒഐസി സമ്മേളനം ആരോപിച്ചത്.
ഇത്തവണ ആദ്യമായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചിരുന്നു. ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സമ്മേളനം ബഹിഷ്കരിച്ചു.
ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുന്നത് രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് സമ്മേളനത്തില്‍ സുഷമ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ തുടക്കം മുതല്‍ പാക്ക് അനുകൂല നിലപാടാണ് ഒഐസിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ധാക്കയില്‍ നടന്ന സമ്മേളനത്തിലുള്‍പ്പെടെ ഇന്ത്യക്കെതിരെ നിരവധി തവണ പ്രമേയം പാസാക്കിയിട്ടുണ്ട്. 1969ല്‍ രൂപീകരണ സമ്മേളനത്തില്‍ ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പാക്കിസ്ഥാന്റെ എതിര്‍പ്പ് കാരണം റദ്ദാക്കി. മൊറോക്കോയില്‍ എത്തിയ കേന്ദ്രമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദിന് നാണംകെട്ട് മടങ്ങേണ്ടിയും വന്നു.
മുന്‍പ് ഒരിക്കല്‍പ്പോലും ഇന്ത്യ പങ്കെടുത്തിട്ടില്ലാത്ത സമ്മേളനത്തിലെ പ്രമേയത്തെ ഗൗരവത്തോടെ കാണേണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇന്ത്യയുടെ വേദിയല്ല ഒഐസി. അതേസമയം ഇതിലുള്‍പ്പെടുന്ന വിവിധ രാജ്യങ്ങള്‍ പാക് വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്ക്കുന്നവരുമാണ്. ഇന്ത്യക്ക് നിരീക്ഷകപദവി നല്‍കണമെന്ന് ബംഗ്ലാദേശ് കഴിഞ്ഞ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: