ന്യൂദല്‍ഹി: ഇന്ത്യയില്‍ പുല്‍വാമ മാതൃകയില്‍ ഫിദായീന്‍ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പരിശീലനം നല്‍കി തയ്യാറാക്കിയിരുന്ന ഭീകരരെയാണ് ഇന്ത്യന്‍ സേന വധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിജയ് ഗോഖലെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റലിജന്റ്‌സിന് വിവരം ലഭിച്ചിരുന്നു. ആക്രമണമുണ്ടാകുമെന്ന് വ്യക്തമായിരുന്നതിനാല്‍ അതിന് മുന്‍പ് തിരിച്ചാക്രമിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. ജെയ്‌ഷെയുടെ ഏറ്റവും വലിയ പരിശീലന ക്യാമ്പാണ് ബലാകോട്ടില്‍ വ്യോമസേന തകര്‍ത്തത്. നിരവധി ഭീകരര്‍, പരിശീലകര്‍, മുതിര്‍ന്ന കമാണ്ടര്‍മാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍ മൗലാനാ യൂസഫ് അസര്‍ എന്ന ഉസ്താദ് ഖൗരിയാണ് പരിശീലന കേന്ദ്രത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നും ഗോഖലെ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
ഭവല്‍പ്പൂര്‍ ആസ്ഥാനമാക്കി മസൂദ് അസഹറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുകയാണ്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെ ആക്രമണം എന്നിവ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ജെയ്‌ഷെയാണ് ഉത്തരവാദികള്‍. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഇവരുടെ പരിശീലന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിരവധി തവണ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ സാന്നിധ്യം നിഷേധിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഇത്രയേറെ വലിയ പരിശീലന സംവിധാനങ്ങള്‍ ഒരുക്കാനും നൂറ് കണക്കിന് ജിഹാദികള്‍ക്ക് പരിശീലനം നല്‍കാനും സാധിക്കില്ല. പാക്ക് ഭൂമിയില്‍ ഭീകരര്‍ പരിശീലനം നേടുന്നത് തടയാന്‍ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ഭീകരതക്കെതിരായ പോരാട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. ജനങ്ങളുടെ സാന്നിധ്യമുള്ളിടത്തുനിന്നും വളരെ അകലെ കുന്നില്‍മുകളിലെ വനത്തിലായിരുന്നു പരിശീലന കേന്ദ്രം. തങ്ങളുടെ ഭൂമി ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് 2004ല്‍ പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഉറപ്പ് നല്‍കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാനും ഭീകര ക്യാമ്പുകള്‍ ഇല്ലാതാക്കാനും നടപടിയെടുത്ത് പാക്കിസ്ഥാന്‍ വാക്ക് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
















