തൃശൂര്‍: കാസര്‍ഗോഡ് ഇരട്ടകൊലപാതക കേസില്‍ സാംസ്ക്കാരിക നായകരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണെന്നും ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ അവര്‍ക്ക് പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂവെന്നും അഡ്വ. എ. ജയശങ്കര്‍.
വിഷയത്തില്‍ സാംസ്ക്കാരിക നായകര്‍ മൗനം വെടിയുന്നതിന് വേണ്ടി സാഹിത്യ അക്കാദമിയിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമേന്തി പ്രകടനം നടത്തിയതിനോട് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?
തൃശൂരെ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി.
ചെയര്മാന് അതേറ്റുവാങ്ങാന്‍ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേല്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു കൃതാര്‍ത്ഥരായി.
കാസര്‍കോട് ജില്ലയില്‍ രണ്ടു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര- ജനാധിപത്യ- പുരോഗമന സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്. നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി.
യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നമ്മുടെ സാംസ്കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്. ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: