തിരുവനന്തപുരം: വ്രതശുദ്ധിയോടെ മനമുരുകി പ്രാര്‍ഥിച്ച് ആറ്റുകാല്‍ അമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ചത് ഭക്തലക്ഷങ്ങള്‍. രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെ നഗരവും സമീപ പ്രദേശങ്ങളും അക്ഷരാര്‍ഥത്തില്‍ യാഗശാലയായി.
കിലോമീറ്ററുകളോളം നീണ്ട പൊങ്കാല കലങ്ങള്‍ തിളച്ചു തൂകിയപ്പോള്‍ ഒരാണ്ട് കാത്തിരുന്ന വ്രതത്തിന്റെ ആത്മസമര്‍പ്പണമായിരുന്നു ഓരോ ഭക്തമനസ്സിലും.
ഇന്നലെ രാവിലെ 10.15ന് കണ്ണകി ചരിതത്തിലെ പണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞതോടെ ശ്രീകോവിലില്‍ നിന്നും ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് പാട്ടുപുരയ്‌ക്ക് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു.
ചെണ്ടമേളവും കതിനവെടിയും മുഴക്കി അറിയിപ്പ് നല്‍കിയതോടെ ലക്ഷോപലക്ഷം അടുപ്പുകളിലേയ്‌ക്ക് അഗ്‌നി പകര്‍ന്നു. അമ്മയെ ഒരുനോക്ക് ദര്‍ശിക്കാന്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.
നഗരവും കടന്ന് പത്ത് കിലോമീറ്ററിലധികം ചുറ്റളവില്‍ പൊങ്കാല സമര്‍പ്പണം നടന്നു. ഉച്ചയ്‌ക്ക് 2.15ന് നിവേദ്യ ചടങ്ങുകള്‍ നടന്നതോടെ അടുത്തവര്‍ഷവും പൊങ്കാല അര്‍പ്പിക്കാന്‍ കഴിയണമേ എന്ന പ്രാര്‍ഥനയോടെ മടക്കം. രാത്രി 7.30ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത് ചടങ്ങ് നടന്നു.
തുടര്‍ന്ന് നടന്ന പുറത്തെഴുന്നള്ളത്തിന് ശേഷം ഇന്ന് രാത്രി കാപ്പഴിച്ച് ഗുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.
















