നെയ്വേലി(തമിഴ്നാട്): നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. ദക്ഷിണമേഖലാ യോഗ്യത ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സര്‍വീസസിനോട് തോറ്റതോടെ ചാമ്പ്യന്മാര് സങ്കടത്തോടെ മടങ്ങുകയാണ്.
തെലങ്കാനയെ സമനിലയില്‍ തളച്ച് പുതുച്ചേരി നല്കിയ ലൈഫ് ലൈന്‍ കേരളത്തിന് പ്രയോജനപ്പെടുത്താനായില്ല. അവസാന മത്സരത്തില്‍ തെലങ്കാന സമനില വഴങ്ങിയതോടെ കേരളത്തിന് സര്‍വീസസിനെ രണ്ട് ഗോള്‍ വ്യത്യാസത്തിന് കീഴടക്കിയിരുന്നെങ്കില്‍ ഫൈനല്‍ റൗണ്ടിലെത്താമായിരുന്നു.
പക്ഷെ ടൂര്‍ണമെന്റില്‍ ഇതുവരെ ഒറ്റഗോള്‍ പോലും അടിക്കാനാകാത്ത കേരളത്തിന് സര്‍വീസസിനെതിരെയും ലക്ഷ്യം കാണാനായില്ല. മിടുക്കന്മാരായ സര്‍വീസസ് ഒരു ഗോള്‍ കേരളത്തിന്റെ വലയിലേക്ക് കോരിയിട്ട്് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിലേക്ക് കടന്നുകയറി. 62-ാം മിനിറ്റില്‍ വികാസ് താപ്പയാണ് കേരളത്തെ സങ്കടക്കടലിലാക്കിയ ഗോള്‍ കുറിച്ചത്.
മൂന്ന് മത്സരങ്ങളില്‍ സര്‍വീസസിന്റെ രണ്ടാം വിജയമാണിത്. ഇതോടെ ആറു പോയിന്റുമായി സര്‍വീസസ് ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് അര്‍ഹത നേടി. മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റു നേടിയ തെലങ്കാന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി.മൂന്ന് മത്സരങ്ങളില്‍ ഒറ്റ ഗോള്‍പോലും അടിക്കാത്ത കേരളത്തിന് ഒരു തോല്‍വിയും രണ്ട് സമനിലയും വഴി രണ്ട് പോയിന്റാണ് കിട്ടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: