ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ദല്‍ഹി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. അഡീഷണല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്.
ദല്‍ഹി പോലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്കി. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. വിഷാദരോഗത്തിനുള്ള മരുന്ന് അമിത അളവില്‍ കഴിച്ചാണ് സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
പോലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ ചിലത് തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് പോലീസ് വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു.
ദല്‍ഹിയിലെ ലീല ഹോട്ടലില്‍ 2014 ജനുവരി 17 നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷേ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: