ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ സഹായികളായ രാജിവ് സക്സേന, ദീപക് തല്‍വാര്‍ എന്നിവരെ ഇന്ത്യയിലെത്തിച്ചു. രാജ്യം ഉറ്റുനോക്കുന്ന അഴിമതിക്കേസില്‍ ഇടനിലക്കാരായ ഇവരെ രാജ്യത്തെത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നേട്ടമായാണ് വിലയിരുത്തുന്നത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിട്ടു നല്കി. വ്യാഴാഴ്ച രാവിലെയാണ് ഇവരെ ദുബായിയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി രാജീവ് ഷംസേര്‍ ബഹദുര്‍ സക്സേനയും കോര്‍പ്പറേറ്റ് ഇടനിലക്കാരന് ദീപക് തല്‍വാറും 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ ബുധനാഴ്ചയാണ് ദുബായിയില്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, കള്ളരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഏറ്റവുമടുത്ത സഹായിയാണ് സക്സേന. എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷയില്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പ്രകാരമാണ് ദുബായ് അധികൃതര്‍ സക്സേനയെ ഇന്ത്യയിലേക്ക് തിരികെ അയച്ചത്. ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനും മുമ്പേ, അഭിഭാഷകരെയോ കുടുംബത്തെയോ കാണാന്‍ അനുവദിക്കാതെയാണ് തിരിച്ചയച്ചതെന്ന് സക്സേനയുടെ അഭിഭാഷകര്‍ ആരോപിച്ചു.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായമായി ലഭിച്ച 90.72 കോടി രൂപ ദുര്‍വിനിയോഗം ചെയ്ത കുറ്റത്തിന് സിബിഐയും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് അറസ്റ്റ് ചെയ്ത ദീപക് തല്‍വാറിന് യുപിഎ സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ അഴിമതിയിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ നികുതി തട്ടിപ്പിന് ആദായ നികുതി വകപ്പും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: