Categories: Vicharam

കപടതകള്‍ നിറഞ്ഞ നവോത്ഥാനത്തിന്റെ തുടര്‍ച്ചയും മതേതരത്വവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മതേതരത്വം ഉദ്‌ഘോഷിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ചെയ്തികള്‍ വിലയിരുത്തിയാല്‍ അതില്‍ മതേതരത്വമില്ലെന്നും ന്യൂനപക്ഷ വര്‍ഗ്ഗീയപ്രീണനം ഉണ്ടെന്നും സുവ്യക്തമായി കാണാനാകും. ന്യൂനപക്ഷ തീവ്രവാദത്തെ പേടിച്ചിട്ടാണോ ഈ വര്‍ഗ്ഗീയ പ്രീണനനയം സ്വീകരിക്കുന്ന തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ ഭൂരിപക്ഷ മതത്തെ മാത്രം ഇവര്‍ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കാല ചരിത്രത്തില്‍നിന്ന് മാത്രം ഇതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്. 

ധാബോല്‍ക്കറിന്റെയും ഡോ. കല്‍ബുര്‍ഗിയുടെയും കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ഇസ്ലാംമതത്തിലെ നവോത്ഥാന നായകനായ ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല. 2018ല്‍ കോയമ്പത്തൂരില്‍ ഇസ്ലാംമതത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്തതിനെ ഇസ്ലാംമത തീവ്രവാദികള്‍ കൊലപ്പെടുത്തിയ എച്ച്. ഫറൂക്ക് എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുന്നു. റോഹീന്‍ഗ്യന്‍ മുസ്ലീംങ്ങളെ കുറിച്ച് വിലപിക്കുന്നവര്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. 

കോളേജ് അധ്യാപകനായ ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോള്‍ അന്നത്തെ കേരളത്തിലെ ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചത് ‘ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ അവധാനതയോടെ തയ്യാറാക്കാന്‍ ശ്രമിക്കണം’ എന്നായിരുന്നു. അതായത് ആക്രമണത്തിന് വിധേയനായ ജോസഫ് സാറിനെ മന്ത്രി കുറ്റപ്പെടുത്തുകയാണ് ചെയ്തത്. 

ബാബറി തര്‍ക്കമന്ദിരം പൊളിച്ചപ്പോള്‍ മുസ്ലീംലീഗ് ഹിന്ദുക്കള്‍ക്കെതിരെ കടന്നാക്രണം നടത്തുന്നത് പോരായെന്ന് പറഞ്ഞ് പിരിഞ്ഞ ഐഎംഎല്‍നെ ഇടതു മുന്നണിയുടെ ഭാഗമായി സ്വീകരിച്ചു. 

പെരുമാള്‍ മുരുകന് ‘സര്‍ഗ്ഗമൃത്യു പ്രഖ്യാപിച്ചപ്പോള്‍ ശക്തമായി ഇടതുപക്ഷം പ്രതികരിച്ചു. അതേസമയം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ പാരീസിലെ മാധ്യമസ്ഥാപനത്തെ ഇസ്ലാംത തീവ്രവാദാകള്‍ അക്രമിച്ചതിനെ അപലപിച്ച് ലേഖനമെഴുതിയ മുംബയിലെ ഷെറിന്‍ തെല്‍വി എന്ന മുസ്ലീം എഴുത്തുകാരിയെ ആക്രമിക്കുകയും തുടര്‍ന്ന് അവര്‍ ഒളിവില്‍പോയതിനെക്കുറിച്ചും പരിപൂര്‍ണ്ണ നിശബ്ദത പാലിക്കുകയാണ്. ‘മീശ’യെന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിനെ ചെറുത്ത ഇടതുപക്ഷം ‘കിത്താബ്’ എന്ന കൃതിക്കെതിരെ ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. 

വര്‍ഗ്ഗീയതക്കെതിരെ വനിതാമതില്‍ തീര്‍ക്കുമ്പോള്‍ വര്‍ഗ്ഗീയത ഹിന്ദുക്കളില്‍ മാത്രമാണോ നിലനില്‍ക്കുന്നത്? വനിതാമതില്‍ ഹിന്ദുക്കളെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ മതവിഭാഗങ്ങളെല്ലാം നവീകരിക്കപ്പെടേണ്ടതല്ലെ. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും അപകടകാരികളാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയവാദത്തെ പേടിച്ചിട്ടാണോ അവയെ എതിര്‍ക്കാന്‍ മടിക്കുന്നത്. 

എം. ജോണ്‍സണ്‍ റോച്ച്, ചൊവ്വ

Recent Posts