ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് പ്ലാസ്റ്റിക്കിന് പൂര്ണനിയന്ത്രണമേര്പ്പെടുത്താന് തീരുമാനം. ഹരിതചട്ടങ്ങള്‍ പാലിച്ചാകും ഈ വര്‍ഷം മണപ്പുറത്തെ ശിവരാത്രി ആഘോഷങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവലോകനയോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് നാലിനാണ് ശിവരാത്രി. ഫെബ്രുവരി 15നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണപ്പുറത്തും പെരിയാറിലും ഒരുപോലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇക്കുറി വീഴ്ച്ചകളില്ലാതെ നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയും ദേവസ്വം ബോര്‍ഡ് തേടി. മണപ്പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന നിയമം ഉള്‍പ്പെടുത്തും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫെബ്രുവരി 20ന് മുന്‍പ് വീണ്ടും യോഗം ചേരും.
പ്രളയത്തെ തുടര്‍ന്ന് നശിച്ച മണപ്പുറത്തെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ ദേവസ്വം ബോര്‍ഡ് പുനഃസ്ഥാപിച്ചു. 30 ലക്ഷം രൂപ ചെലവില്‍ നഗരസഭയുടെ സ്ഥലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പെരിയാര്‍ തീരത്തെ ബലിത്തറകള്‍ ഒറ്റനിരയിലാക്കാനും തീരുമാനം. ശുചീകരണത്തിന് നഗരസഭ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. ക്രമസമാധാനത്തിന് 1700 പോലീസുകാരെ നിയോഗിക്കും. സുരക്ഷയ്ക്ക് നേവിയുടെ മുങ്ങല്‍ വിദഗ്ധരുണ്ടാകും. വടക്കേ മണപ്പുറത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കൂടുതല്‍ വെളിച്ചസംവിധാനം സ്ഥാപിക്കാനും തീരുമാനം.
യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അധ്യക്ഷനായി. ബോര്‍ഡംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാര്‍, കമ്മിഷണര്‍ എന്‍. വാസു, ചീഫ് എന്‍ജിനീയര്‍ ചന്ദ്രന്പോറ്റി, നഗരസഭാ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
ബലിതര്‍പ്പണം: അമിത നിരക്കിന് പിടിവീഴും
ആലുവ: ശിവരാത്രി നാളില്‍ ബലിത്തറകള്‍ കേന്ദ്രീകരിച്ച് ഭക്തരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചു. ബലിത്തറകള്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച പ്രകാരമാണ് ലേലം നല്‍കുന്നത്. ഇവ ലേലത്തിലെടുത്തവര്‍ അമിത തുക ഭക്തരില്‍ നിന്ന് വാങ്ങുന്നതായി കഴിഞ്ഞ വര്‍ഷം പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം തര്‍പ്പണത്തിന് 50 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: