തിരുവനന്തപുരം: കവി പി. നാരായണക്കുറുപ്പ് അവസാനം പങ്കെടുത്ത് സംസാരച്ച പരിപാടി കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു. കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് വെള്ളയമ്പലത്തെ വിസ്മയ കാമ്പസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കുറുപ്പുസാര്‍ എത്തി. കാവാലത്തിന്റെ നാടകക്കളരിയായ സോപാനത്തിന്റെ ദീര്‍ഘകാലത്തെ അദ്ധ്യക്ഷനായിരുന്നു കുറുപ്പു സാര്‍. അതുകൊണ്ടുതന്നെ അവനവന്‍ കടമ്പയുടെ അമ്പതാഘോഷിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹം ഏറെ അവശതയുള്ള വേളയിലും എത്തുകയായിരുന്നു.
കാറില്‍ നിന്ന് ഇറക്കുമ്പോള്‍ ഉറക്കെ നിലവിളിച്ചു, ശരീരത്തില്‍ എവിടെ തൊട്ടാലും വേദനയായിരുന്നു. വീല്‍ ചെയറില്‍ അദ്ദേഹം തുറന്ന വേദിയില്‍ മരച്ചുവട്ടില്‍ ഇരുന്നു. പലരും പ്രസംഗിക്കുന്നത് കേട്ടു. പരിചയം പുതുക്കാന്‍ ചെന്നവരില്‍ മിക്കവരേയും തിരിച്ചറിഞ്ഞു. സാറിന് സംസാരിക്കാനാവുമോ എന്ന് ശങ്കിച്ച് ശങ്കിച്ച് കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ തലപ്പത്തുള്ള കാവാലം സജീവ് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് മൈക്ക് ചോദിച്ചു. കൈയില്‍ മൈക്ക് കിട്ടിയതും ആ ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കിടയിലും കുറുപ്പുസാര്‍ സംസാരിച്ചു, അഞ്ചു മിനിട്ടിലേറെ. നര്‍മ്മം മറക്കാതെ, ധര്‍മ്മം കൈവിടാതെ കാവാലത്തെ, തനത് നാടകത്തെ, അവനവന്‍ കടമ്പയെ, സോപാനത്തെ, കലാകാരന്മാരെ, ഒരു കാലത്തെ ഒക്കെ പെട്ടെന്നുപെട്ടെന്ന് പറഞ്ഞുപോയി. അനക്ഷരങ്ങില്ലാതെ തപ്പിത്തടയിലില്ലാതെ, ഓര്‍മ്മത്തെറ്റില്ലാതെ…
ചടങ്ങുകഴിഞ്ഞ് പിരിയുമ്പോള്‍ പരിപാടിയില്‍ സാറിനൊപ്പം വേദിയിലുണ്ടായിരുന്ന ഞാന്‍ സൗഹാര്‍ദ്ദം പുതുക്കി. കാവാലം എന്നും ജന്മഭൂമിയെന്നും സംബന്ധിപ്പിച്ചു പറഞ്ഞുകൊണ്ട് ശബ്ദം താഴ്‌ത്തി പറഞ്ഞു, വയ്യാതായി…
ആധുനിക കാലത്തെ കവി കുഞ്ചന്‍നമ്പ്യാരായിരുന്നുവല്ലോ പി. നാരായണ കുറുപ്പ്. വാക്കുകൊണ്ട് അസ്ത്രം തൊടുത്ത് 40 വര്‍ഷം മുമ്പത്തെ ആധുനിക കവി!
















