കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം, മഠാധിപതി സ്വാമി ചിദാനന്ദപുരി സ്വാമികള്‍ എന്നിവരെക്കുറിച്ച് ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ തീര്‍ത്തും തെറ്റായതും തെറ്റിദ്ധാരണാജനകവുമാണെന്ന് ആശ്രമം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആശ്രമങ്ങളെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് അക്രമകാരികള്‍ക്ക് ആശ്രമത്തില്‍ താവളമൊരുക്കുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മുഖ്യമന്ത്രിക്കു വധഭീഷണി ഉയര്‍ത്തിയ വ്യക്തിക്ക് ഒളിവില്‍ കഴിയാന്‍ അദ്വൈതാശ്രമത്തില്‍ സൗകര്യമൊരുക്കി എന്നാണ് ആരോപണം. എന്നാല്‍, റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന വ്യക്തി ആശ്രമത്തില്‍ സന്ദര്ശകന് എന്ന നിലയിലാണ് എത്തിയത്. ചിദാനന്ദപുരി സ്വാമികളെ കണ്ട വ്യക്തി, തനിക്ക് ആശ്രമസ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സേവാപ്രവര്‍ത്തനം നടത്തി കഴിയാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. എന്നാല്‍, മുന്‍പരിചയമില്ലാത്ത വ്യക്തിയെ എന്തെങ്കിലും ചുമതലകള്‍ ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും ഏതാനും ദിവസം ആശ്രമത്തില്‍ കഴിഞ്ഞശേഷമേ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സാധിക്കൂ എന്നും സ്വാമിജി മറുപടി നല്കി. തുടര്‍ന്നാണു ഈ വ്യക്തി ആശ്രമത്തില്‍ തങ്ങിയത്. ഏതാനും ദിവസത്തിനകം ആശ്രമത്തിലെത്തിയ പൊലീസ് ഓഫീസിലെത്തി ഫോട്ടോ കാണിച്ചശേഷം ഇയാള്‍ ആശ്രമത്തില്‍ കഴിയുന്നുണ്ടോ എന്ന് അന്വേഷിച്ചു. പൊലീസുമായി പൂര്‍ണമായും സഹകരിച്ച ആശ്രമപ്രതിനിധികള്‍ ഉടനെതന്നെ വ്യക്തിയെ പൊലീസിനു കൈമാറാന്‍ തയാറായി. പൊലീസ് സംഘം നടപടിയില്‍ പൂര്‍ണ തൃപ്തരായിരുന്നു. ആശ്രമം പ്രസിഡന്റ് എം.കെ. രജീന്ദ്രനാഥ്, സെക്രട്ടറി കെ. രവിശങ്കര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശത്തിന് എതിരാണു സ്വാമിജി എന്നാണ് റിപ്പോര്‍ട്ടുകളില്‍. ശബരിമലയില്‍ സ്ത്രീപ്രവേശത്തിനു വിലക്കില്ലെന്നും ഇതു ലിംഗവിവേചന പ്രശ്നമല്ലെന്നും നിലവിലുള്ളത് ആര്‍ത്തവകാലങ്ങളില്‍ മാത്രം സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പരിമിത നിയന്ത്രണമാണ് എന്നുമാണ് സ്വാമിജി പറയുന്നത്. ക്ഷേത്രരീതികളിലെ മാറ്റം തീരുമാനിക്കേണ്ടതു തന്ത്രി, തന്ത്രവേദശാസ്ത്രവിശാരദന്മാര്, ഭക്തകളായ സ്ത്രീകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്. ക്ഷേത്രകാര്യങ്ങള്‍ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് അഭിലഷണീയമല്ല.
എല്‍ഡിഎഫ്. സര്‍ക്കാരിനെതിരെ സ്വാമിജി വിദ്വേഷപ്രസംഗം നടത്തുന്നു എന്നണ് മറ്റൊരു പരാമര്‍ശം. രാഷ്ട്രീയത്തിനതീതമായി ഹൈന്ദവധര്‍മത്തെ ഉയര്ത്തിപ്പിടിക്കണമെന്നതാണു സ്വാമിജിയുടെ നിലപാട്. എല്‍ഡിഎഫ്. സര്‍ക്കാരോ രാഷ്ട്രീയമോ സ്വാമിജിയുടെ പ്രധാന വിഷയമല്ല ഹൈന്ദവികതയെ സംബന്ധിച്ച വിഷയങ്ങള്‍ രാഷ്ട്രീയ, ഭരണനേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ തന്റേതായ ശക്തമായ നിലപാടുകളുമായി സ്വാമിജി രംഗത്തു വരാറുണ്ട്.
സ്വാമിജിയുടെ പ്രഭാഷണത്തിനിടെ ശബരിമല വിഷയത്തെ സംബന്ധിച്ച് ഉയര്‍ന്ന സംശയത്തിനു നല്കുന്ന മറുപടിയുടെ ഒരു ചെറിയ ഭാഗം വീഡിയോ ഗൂഢലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുകയുമുണ്ടായി. സുപ്രീം കോടതിമുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ എന്തൊക്കെ എന്നു സ്വാമിജി വിശദമാക്കുന്ന ഭാഗം മാത്രം കട്ട് ചെയ്തെടുത്ത് അതൊക്കെയാണു സ്വാമിജിയുടെ നിലപാടെന്ന വ്യാജേന പ്രചരിപ്പിക്കുകയാണു ചെയ്യുന്നത്. ബോധപൂര്‍വം നടത്തുന്ന ഈ ശ്രമം അപഹാസ്യമാണെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്വൈതാശ്രമം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: