“മാതാ അമൃതാനന്ദമയി ദേവി അനന്തപുരിയില്‍ അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്നു “
തിരുവനന്തപുരം: ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇടതുസര്‍ക്കാരിന് ഭരണസിരാകേന്ദ്രത്തില്‍, അനന്തപുരിയില്‍ ഭക്തജനലക്ഷങ്ങളുടെ മുന്നറിയിപ്പ്. സന്ന്യാസിശ്രേഷ്ഠരുടേയും ആചാര്യന്മാരുടെയും സാന്നിധ്യത്തില്‍ രണ്ടു ലക്ഷത്തിലധകം ഭക്തര്‍ അയ്യപ്പസംഗമത്തിലേക്ക് അലകടല്‍ പോലെ പ്രവഹിച്ചു. ശ്രീപദ്മനാഭന്റെ മണ്ണ് ശരണമന്ത്ര മുഖരിതമായി, ഹൈന്ദവമുന്നേറ്റത്തിന്റെ ശംഖൊലി മുഴങ്ങിയപ്പോള്‍ മാതാ അമൃതാനന്ദമയി അയ്യപ്പഭക്തസംഗമത്തിന് ദീപം കൊളുത്തി.
പ്രാണനേക്കാള്‍ പ്രിയതരമായി കാത്തുസൂക്ഷിച്ച മഹദ് ധര്‍മത്തേയും സംസ്കാരത്തേയും ശബരിമല അയ്യപ്പ സ്വാമിയുടെ ദിവ്യനാമത്തേയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഭക്തലക്ഷങ്ങള്‍ ധര്‍മപ്രതിജ്ഞ ചൊല്ലി. ഭരണവര്‍ഗത്തിന്റെ ആക്ഷേപങ്ങള്ക്കോ മര്‍ദനമുറകള്‍ക്കോ ഭക്തരുടെ മനസ്സിനെ തളര്‍ത്താന്‍ കഴിയില്ലന്ന പ്രഖ്യാപനവുമായി അയ്യപ്പസംഗമം. നഗരത്തെ ശരണമന്ത്രത്തില്‍ ആറാടിച്ച നാമജപയാത്രയോടെയായിരുന്നു സംഗമത്തിനു തുടക്കം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഭക്തരാണ് പങ്കെടുത്തത്.
മ്യൂസിയം, പിഎംജി ജങ്ഷനുകളില്‍ നിന്നാരംഭിച്ച യാത്ര നഗരത്തെ ഭക്തിയിലാറാടിച്ചു. അയ്യപ്പവിഗ്രഹമേന്തിയ അമ്മമാരും കേരളീയ വേഷമണിഞ്ഞ വനിതകളും ബഹുവര്‍ണ കൊടിക്കൂറകളുമായി പുരുഷന്മാരും ഭജനസംഘങ്ങളും അണിചേര്‍ന്ന നാമജപയാത്രകള്‍ എത്തും മുമ്പേ പുത്തരിക്കണ്ടം മൈതാനി നിറഞ്ഞിരുന്നു.
സമ്മേളനത്തില്‍ ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി ദീപം കൊളുത്തിയതിനു തൊട്ടുപിന്നാലെ ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നു.
ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ തൂണുകളാണെന്നും അതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തകരുന്നത് സംസ്കാരം തന്നെയാണെന്നും അമൃതാനന്ദമയി ഓര്‍മിപ്പിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കും. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അമ്മ പറഞ്ഞു.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് സര്‍ക്കാര്‍ ഭക്തരോട് മാപ്പ് പറയണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. കെ.പി. ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തി. ടി.പി. സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംവിധായകന് വിജി തമ്പി ധര്‍മരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ ശ്രീ രവിശങ്കര്‍, സ്വാമി വിശ്വേശ്വ തീര്‍ഥ, സ്വാധ്വി ഋതംഭര തുടങ്ങിയവരുടെ സന്ദേശങ്ങള്‍ വായിച്ചു.
ആധ്യാത്മികാചാര്യന്മാരും ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക കലാരംഗത്തെ പ്രമുഖരും അടങ്ങുന്ന പ്രൗഢ വേദിയും സദസ്സും അയ്യപ്പധര്‍മ മഹത്വത്തിന്റെ സൂചകമായി.
“അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പഭക്തര്‍”
പ്രതികരിക്കാൻ ഇവിടെ എഴുതുക: