തിരുവനന്തപുരം : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് കേരള പോലീസ് ദേശീയ അന്വേഷണ ഏജന്‍സിയുടേയും(എന്‍ഐഎ) കേന്ദ്ര സര്‍ക്കാരിന്റേയും സഹായം തേടി. വിദേശ ബന്ധമുള്ള കേസ് ആയതിനാല്‍ സംസ്ഥാന പോലീസിന് അന്വേഷിക്കുന്നതില്‍ പരിമിതിയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആരംഭിച്ചു. അതിനിടെ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തന്‍ തിരുവനന്തപുരത്തെ തുണിക്കടയില്‍ നിന്നും 11,000 രൂപയ്‌ക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ പോലീസ് കണ്ടെടുത്തു.
വിദേശ രാജ്യങ്ങളില്‍ ഉള്ളവരുമായി ഇയാള്‍ പണം ഇടപാടുകള്‍ നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്ന് കണ്ടെടുത്ത ചില വാഹനങ്ങളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മത്സ്യബന്ധനത്തിനെന്ന പേരില്‍ കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബോട്ട് 1.2 കോടി രൂപ നല്‍കിയാണ് ശ്രീകാന്തും, സുഹൃത്ത് അനില്‍ കുമാറും വാങ്ങുന്നത്. ഈ ബോട്ടിലാണ് സ്ത്രീകളും കുട്ടികളും അടക്കം ഇരുനൂറോളം പേര്‍ അടങ്ങുന്ന സംഘത്തെ സംഘം വിദേശത്തേയ്‌ക്ക് കടത്തിയതായി സംശയിക്കുന്നത്. അനില്‍ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലും, ശ്രീകാന്ത് ഒളിവിലുമാണ്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്തി ക്യാമ്പ് പോലീസ് പരിശോധിച്ചു. രാമേശ്വരത്തു നിന്നടക്കം നിരവധി പേര്‍ ആസ്‌ട്രേലിയയില്‍ പോകുന്നതിനായി കൊച്ചിയില്‍ എത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ആസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയില്‍ എത്തിയവരില്‍ പകുതിയില്‍ അധികം ആളുകളും തമിഴ് സംസാരിക്കുന്നവരായിരുന്നു.
തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരും ശ്രീലങ്കയിലെ തമിഴ് വംശജരും മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നേ നേരത്തെ വിവരം ലഭിച്ചതാണ്. ഇവര്‍ ഗുരവായൂരിലും കൊടുങ്ങല്ലൂരിലും താമസിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആസ്‌ട്രേലിയയിലേക്ക് പുറപ്പെടാനെത്തിയ സംഘത്തില്‍ ചിലര്‍ക്ക് ബോട്ടിലെ തിരക്ക് കാരണം പോകാനായിട്ടില്ല. സ്വദേശങ്ങളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തുന്നതിനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















