നയ്റോബി: കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് ആണ് ആക്രമണത്തിന് പിന്നില്‍.101 മുറികളുള്ള ഹോട്ടല്‍, ഭക്ഷണശാല, സ്പാ, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയടങ്ങിയ കെട്ടിട സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്.
ഹോട്ടല്‍ സമുച്ചയത്തില്‍ പ്രവേശിച്ച എല്ലാ ഭീകരരെയും 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിന് ശേഷം വധിച്ചതായി കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാട്ട പറഞ്ഞു. ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അഞ്ച് പേരെ വധിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിടത്തില്‍ കടന്നു കയറിയ ഒരു ഭീകരന് ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ നാല് ഭീകരര്‍ ഹോട്ടലിലേക്ക് ആയുധങ്ങളുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അക്രമണത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നുള്ള കാര്യം വ്യക്തമല്ല. ഭീകരരും സുരക്ഷ സൈനികരും തമ്മില്‍ പലതവണ വെടിവയ്പ്പുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: