തിരുവനന്തപുരം: വനിതാ മതിലിന്റെ കല്ലുകൊണ്ടു തന്നെ ജനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ശവക്കല്ലറ പണിയുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം പി.കെ. കൃഷ്ണദാസ്. 44 ദിവസമായി ബിജെപി നിരാഹാരസമരം സെക്രട്ടേറിയറ്റിന്റെ മൂക്കിനുതാഴെ നടത്തിയിട്ടും ഒരു ദിവസം പോലും സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിക്കാത്ത മുഖ്യമന്ത്രി ജനാധിപത്യത്തിന്റെ സാമാന്യ മര്യാദ പോലും കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ 44-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നിരാഹാരസമരം എട്ടു ദിവസം പിന്നിട്ടു. ശബരിമലയില്‍ നടക്കുന്നത് ദൈവഹിതമല്ല. പിണറായി ഹിതമാണ്. ദൈവഹിതം നടപ്പാകാന്‍ പോകുന്നത് അടുത്ത തെരഞ്ഞെടുപ്പിലാണ്. പിണറായിയുടെ ഭരണത്തിനന്ത്യം സ്ത്രീശക്തിക്കുമുന്നിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
സ്ത്രീശക്തിയെ നിശ്ചലമാക്കി മതിലാക്കാന്‍ തീരുമാനിച്ചത് പുരുഷന്മാരായ നേതാക്കള്‍ ചേര്‍ന്നാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത പറഞ്ഞു. ക്ഷമിക്കണമെന്ന് അപേക്ഷിച്ച് മാപ്പു പറയുന്നവരല്ല ഭാരത സ്ത്രീകളെന്ന് പിണറായി വിജയന് മനസിലാക്കണമെന്നും നിവേദിത പറഞ്ഞു. മഹിളാമോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രമീളാ സുദര്ശന് അധ്യക്ഷത വഹിച്ചു. ബജെപി സംസ്ഥാന സമിതി അംഗം രാജേശ്വരി രാമചന്ദ്രന്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.പി. വാവ, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് എന്നിവര്‍ സംസാരിച്ചു.
ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, ബിജെപി സംസ്ഥാന സമിതിഅംഗം പി.അശോക്കുമാര് തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരാണ് നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സമരപ്പന്തലിലെത്തിയത്.
ശബരിമലയെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തജനവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നിരാഹാരസമരം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: