കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി നാല്‍പ്പതുപേരെ വിദേശത്തേയ്‌ക്ക് കടത്താനുപയോഗിച്ച മത്സ്യബന്ധന ബോട്ട് തിരിച്ചറിഞ്ഞു. ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ടിലാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. ബോട്ട് വാങ്ങിയത് കുളച്ചല്‍ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. 1.20 കോടി രൂപയ്‌ക്കായിരുന്നു വില്‍പ്പന.
കഴിഞ്ഞ ദിവസം ഹാര്‍ബറിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഏതാനും ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവയില്‍ നിന്ന് വസ്ത്രങ്ങളും ഉണങ്ങിയ പഴങ്ങളും വിമാനടിക്കറ്റുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം മനുഷ്യക്കടത്താെണന്ന് വ്യക്തമായത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 അംഗ സംഘമാണ് ഓസ്‌ട്രേലിയയ്‌ക്ക് കടന്നത്. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടെന്ന് സൂചനയുണ്ട്. ബോട്ടിലെ ഭാരം കുറയ്‌ക്കാനാണ് ബാഗുകള്‍ ഉപേക്ഷിച്ചത്. പത്തുപേരുടെ ചെറുസംഘങ്ങളായി സമീപത്തെ റിസോര്‍ട്ടുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സംഘത്തിലെ ചിലര്‍ വിമാനമാര്‍ഗം ദല്‍ഹിയില്‍ നിന്ന് എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു തമിഴ്‌നാട് സ്വദേശിയുടെ ബോട്ട് പതിവിലും കൂടുതല്‍ ഇന്ധനം നിറച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിലേയ്‌ക്ക് കടന്നത് ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജരാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നില്‍ രാജ്യാന്തര സംഘമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.നാല്‍പ്പതംഗ സംഘത്തെ കണ്ടെത്തുന്നതിനായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കടലില്‍ തെരച്ചില്‍ ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ് തെരച്ചില്‍ നടത്തുന്നത്.
ഓസ്‌ട്രേലിയയിലെ കുടിയേറ്റ അനുകൂല നിയമമാണ് ഇവരെ മനുഷ്യക്കടത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്്. 27 ദിവസം ബോട്ടില്‍ സഞ്ചരിച്ചാല്‍ ഓസ്‌ട്രേലിയയിലെത്താം. മനുഷ്യക്കടത്ത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
















