പൂനെ: ഖേലോ ഇന്ത്യ അത്ലറ്റിക്സിന്റെ രണ്ടാം ദിവസം പൊന്നില്‍ക്കുളിച്ച് കേരളം. അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്നലെ കേരളം ട്രാക്കില്‍ നിന്ന് സ്വന്തമാക്കിയത്.
അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്കൂള്‍ മീറ്റുകളിലെ മിന്നും താരവും ദേശീയ ജൂനിയര്‍ റെക്കോഡിനുടമയുമായ അപര്‍ണ റോയ് പൊന്നണിഞ്ഞു. 14.25 സെക്കന്‍ഡില്‍ ഹര്‍ഡിലുകള്‍ക്ക് മുകളില്‍ക്കൂടി പറന്നെത്തിയാണ് അപര്‍ണയുടെ സ്വര്‍ണനേട്ടം. 110 മീറ്റര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫിയാസും പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗം 400 മീറ്ററില്‍ സി.ആര്. അബ്ദുള്‍ റസാഖ് 48.34 സെക്കന്‍ഡില്‍ ഓടിയെത്തി പൊന്നണിഞ്ഞു. മറ്റ് രണ്ട് സ്വര്‍ണം ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ നിന്നാണ്. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ റിലേയില്‍ സൂര്യജിത്ത്. ആര്.കെ, മുഹമ്മദ് ലസാന്, ജോസഫ്. ടി.ജെ, അബ്ദുള്‍ റസാഖ് എന്നിവരടങ്ങിയ ടീമും അണ്ടര്‍ 21 വിഭാഗത്തില്‍ അഭിനവ്. സി, ബിജിത്ത്. കെ, അഖില്‍. ടി.വി, സനീഷ് പി.എസ് എന്നിവരടങ്ങിയ ടീമുമാണ് സ്വര്‍ണം നേടിയത്.
അണ്ടര്‍ 21 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ദിവ്യമോഹന്‍ 3.40 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ 3.20 മീറ്റര്‍ താണ്ടി അര്‍ഷ ബാബു വെങ്കലം നേടി. 3.60 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ പവിത്രയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ നിഭ. കെ.എം, അഭിഗെയ്ല്‍ ആരോഗ്യനാഥന്‍, അപര്‍ണ റോയ്, ആന്‍സി സോജന് എന്നിവരാണ് കേരളത്തിന് വെള്ളി സമ്മാനിച്ചത്.
അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആന്റോസ് ടോമി 12.72 സെക്കന്‍ഡിലും ലോങ്ജമ്പില്‍ ആന്‍ മാത്യു 5.38 മീറ്റര്‍ ചാടിയും കേരളത്തിനായി വെങ്കലം കരസ്ഥമാക്കി.
അണ്ടര്‍ 21 ആണ്‍കുട്ടികളില്‍ തമിഴ്നാടിന്റെ നിതിന്‍. ബി 10.76 സെക്കന്‍ഡിലും ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ കര്‍ണാടകയുടെ ദിനേശ്വരി. എ.ടി 11.99 സെക്കന്‍ഡിലും പറന്നെത്തി ഗെയിംസിലെ വേഗമേറിയ താരങ്ങളായി. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സുദേഷ്ണ ശിവാങ്കറിനാണ് സ്വര്‍ണം. 12.48 സെക്കന്‍ഡിലാണ് സുദേഷ്ണ ഫിനിഷ് ലൈന്‍ കടന്നത്. രണ്ടുദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന് 6 വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: