ആത്മസാക്ഷാത്കാരത്തിനായുള്ള ഈശ്വരാനുഗ്രഹത്തിന്റെ ആവശ്യകതയും ആത്മാനുഭൂതിയുടെ വിവരണവും പറയുന്നു.
അണോരണീയാന്‍ മഹതോ മഹീയാന്‍
ആത്മാ ഗുഹായാം നിഹിതോളസ്യ ജന്തോഃ
തമ ക്രതുഃ പശ്യതി വീതശോകോ
ധാതുഃ പ്രസാദാന്‍ മഹിമാനമീശം
വളരെ ചെറുതായ അണുവിനേക്കാള്‍ ചെറുതായിരിക്കുന്നതും വളരെ മഹത്തായതിനേക്കാള്‍ മഹത്തായിട്ടുള്ളതുമായ ആത്മാവ് എല്ലാ ജീവജാലങ്ങളുടേയും ഹൃദയത്തില്‍ കുടികൊള്ളുന്നു. ഉള്ളില്‍ വിഷയ സങ്കല്പങ്ങളൊന്നുമില്ലാത്തയാള് ആ മഹത്തായ ഈശ്വരനെ അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ദര്‍ശിക്കുന്നു. അപ്പോള്‍ അയാള്‍ സുഖദുഃഖങ്ങളില്ലാത്തവനായിത്തീരുന്നു. ഏറ്റവും സുക്ഷ്മമായതിനു മാത്രമേ എങ്ങും നിറഞ്ഞ് നില്ക്കാന് കഴിയൂ. പരമാത്മാവ് എങ്ങും നിറഞ്ഞതാണ് അതിനാല്‍ അണുവിലും അണുവായതാണ്. എല്ലായിടത്തും വ്യാപിച്ചതിനാല്‍ അതുപോലെ മഹത്തരമായ മറ്റൊന്നില്ല.
ചെറുതും വലുതുമായ എല്ലാത്തിനും ഉണ്മയെ നല്‍കുന്നതും ആത്മാവാണ്. ചെറുതില്‍ ചെറുതും വലുതില്‍ വലുതും അത് തന്നെ. ഈശ്വരാനുഗ്രഹം കൊണ്ടേ ആത്മാവിനെ അറിയാനാകൂ. സാകാരനായ ഈശ്വരന്റെ അനുഗ്രഹത്താല്‍ നിരാകാരനായ ബ്രഹ്മത്തെ സാക്ഷാത്കരിക്കാം. കാരണം ഓരോ ജന്തുവിന്റെയും ഹൃദയഗുഹയില്‍ ഇരിക്കുന്നതും സങ്കല്പം തുടങ്ങിയവയൊന്നുമില്ലാത്തതും കേവലമായ സത്സ്വരൂപവുമാണത്. ആ ആത്മാവിനെ സാകാരനായ ഈശ്വരനായി ഉപാസിച്ച് ധ്യാനിക്കണം. അങ്ങനെ മനസ്സ് ഏകാഗ്രവും സൂക്ഷ്മവുമാകുമ്പോള് ആത്മതത്വം ഗ്രഹിക്കാന്‍ സാധിക്കും.
ധാതുപ്രസാദാത് എന്ന് ഒറ്റ വാക്കായെടുക്കുമ്പോള് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റെയും ശുദ്ധിയാലും പ്രസാദത്തിനാലും എന്ന് അര്‍ഥമെടുക്കാം.
വേദാഹമേതമജരം പുരാണം
സര്‍വാത്മാനം സര്‍വ ഗതം വിഭുത്വാത്
ജന്മനിരോധം പ്രവദന്തി യസ്യ
ബ്രഹ്മവാദിനോ ഹി പ്രവദന്തി നിത്യം
ബ്രഹ്മജ്ഞന്മാരായവര് യാതൊന്നിനാണോ ജന്മമില്ലെന്ന് എപ്പോഴും പറയുന്നതും വിഭുവായതിനാല് സര്വവ്യാപിയായിരിക്കുന്നതും എല്ലാത്തിന്റെയും ആത്മാവായി ഉള്ളില്‍ കുടിയിരിക്കുന്നതും എല്ലാത്തിനും മുമ്പുള്ളതും മാറ്റങ്ങളൊന്നുമില്ലാത്തതുമായ ആത്മാവിനെ ഞാന്‍ അറിയുന്നു. ആത്മസാക്ഷാത്കാരം നേടിയ ജ്ഞാനിയുടെ അനുഭവത്തെ അദ്ദേഹം തന്നെ പറയുകയാണിവിടെ. ഈ മന്ത്രത്തെ ദര്‍ശിച്ച മുനിയായ ശ്വേതാശ്വതരമഹര്ഷിയുടെ പ്രസ്താവന തന്നെയാണിത്.
യാതൊരു തരത്തിലുള്ള മാറ്റങ്ങളുമില്ലാതെ എങ്ങും നിറഞ്ഞ് എല്ലാമായിത്തീര്ന്നിരിക്കുന്നതാണ് താന്‍ സാക്ഷാത്കരിച്ച ആ പരമാത്മാവെന്ന് അനുഭൂതിയാല്‍ വ്യക്തമാക്കുന്നു. ജന്മ നിരോധം എന്നതിന് ജന്മവും നാശവും എന്ന് അര്‍ഥം പറയുന്നവരുണ്ട്. അങ്ങനെയെങ്കില്‍ മൂഢന്മാര് ആര്‍ക്കാണോ ജന്മനാശങ്ങള് ഉണ്ടെന്നും ജ്ഞാനികള്‍ ആരെയാണോ ജന്മമില്ലാത്തവനെന്നും വിളിക്കുന്നത് ആ പരമാത്മാവിനെയാണ് സാക്ഷാത്കരിച്ചു എന്ന് പറയപ്പെടുന്നത്.
അന്വയത്തോടൊപ്പം മൂഢാഃ എന്ന വാക്ക് ചേര്‍ത്താണ് ഇങ്ങനെ വിവരിക്കുന്നത്.
അജരം, പുരാണം, സര്‍വാത്മാനം, സര്‍വഗതം, വിഭു എന്നി വാക്കുകളാലാണ് ഇവിടെ ബ്രഹ്മത്തെ വിശേഷിപ്പിച്ചത്. ജരയില്ലാത്തത് അജരം. മാറ്റങ്ങളില്ലാത്തത്. പുരാണം എന്നാല്‍ പണ്ടേയ്ക്ക് പണ്ടേ ഉള്ളത്,ഏറ്റവും ആദ്യമുണ്ടായത്. സര്‍വതിന്റെയും ഉള്ളില്‍ അന്തര്യാമിയായി ഇരിക്കുന്നത് സര്‍വാത്മാനം. എങ്ങും വ്യാപിച്ചു നില്ക്കുന്നതിനാല് സര്‍വഗതം.
പരമാധികാരിയെപ്പോലെ എന്നും എങ്ങും വിഭുവായ പരമാത്മാവ് മാത്രമേയുള്ളൂ. എന്നും ഒരു പോലെ എവിടെയും നിറഞ്ഞ് നില്‍ക്കുകയാണ്. ആ പരമസത്യത്തെയാണ് നാം സാക്ഷാത്കരിക്കേണ്ടത്. സാക്ഷാത്കരിച്ചവര്‍ക്കെല്ലാം ഇതേ അനുഭൂതി കൈവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: