കോട്ടയം: നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങള്‍ തകര്‍ത്ത സര്‍ക്കാരിനെതിരെ എന്‍എസ്എസ് തുറന്ന പോരിന്. മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് ഇടതു നേതാക്കളെയും കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ആരുടെയും കാല് പിടിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജനറല്‍ സെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവനയും. വിശ്വാസത്തെ മുറുകെപ്പിടിച്ച് നിയമപരമായും ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിലൂടെയും ആചാര സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ് നല്‍കുന്നത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്ന നിലപാടില്‍ തന്നെയായിരുന്നു എന്‍എസ്എസ്. ഇതിനായി സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേര്‍ന്ന് നിയമ പോരാട്ടം നടത്തുകയായിരുന്നു. സുപ്രീംകോടതി വിധി വന്നയുടനെ അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ അമിതാവേശം കാട്ടിയപ്പോള്‍ എന്‍എസ്എസ് അതിശക്തമായി എതിര്‍ത്തു. തുടര്‍ന്ന് നാമജപയജ്ഞങ്ങളിലൂടെ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റംവരുമെന്ന് നേതൃത്വം പ്രതീക്ഷിച്ചു. എന്നാല്‍ സര്‍ക്കാരോ മുഖ്യമന്ത്രിയോ അയഞ്ഞില്ല.
അതേസമയം വനിതാ മതില്‍ കെട്ടാന്‍ വിളിച്ച മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ച് എന്‍എസ്എസ് നിലപാട് കടുപ്പിച്ചു. മതിലിന് പിന്നാലെ കുത്സിത മാര്‍ഗ്ഗത്തിലൂടെ അവിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ എത്തിക്കാനും ശ്രമിച്ചു. വിശ്വാസം സംരക്ഷിക്കണമെന്ന എന്‍എസ്എസ് നിലപാടിനെതിരെ ഇടതുനേതാക്കളും മന്ത്രിമാരും എത്തിയതോടെ എന്‍എസ്എസ് നേതൃത്വം തുറന്നപോരിലേക്ക് നീങ്ങുകയായിരുന്നു.
വിശ്വാസസംരക്ഷണത്തിന് സമാന ചിന്താഗതിക്കാരുടെ പിന്തുണയും എന്‍എസ്എസിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ക്രൈസ്തവ സഭാനേതൃത്വം വിശ്വാസസംരക്ഷണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്.
സമാന ചിന്താഗതിക്കാരുടെ പിന്തുണയോടെ വിശ്വാസസംരക്ഷണത്തിന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തന്നെയാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനമെന്ന് അറിയുന്നു.
















