ന്യൂദൽഹി: നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓൺലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം. അതേസമയം
നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പർ ടെലിഗ്രാം വഴി ചോർന്നെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ദേശീയ പരീക്ഷാ എൻടിഎയും കേന്ദ്ര സർക്കാരും വ്യക്തമാക്കി.
വിദ്യാർത്ഥികളെ വഞ്ചിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇത്തരം തെറ്റായ വിവരങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും എൻടിഎ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ സൈബർ ക്രൈം വിരുദ്ധ ഏജൻസിയായ ഐ4സി, പോലീസ് എന്നിവരുടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഹാൻഡിലുകളിലൂടെയും മാത്രം വിവരങ്ങൾ സ്ഥിരീകരിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എൻടിഎ അറിയിച്ചു.
നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളിൽ 600 എണ്ണമാണ് ചോദ്യാവലിയലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നീറ്റ് പരീക്ഷയ്‌ക്ക് രണ്ട് ദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ട് ലക്ഷം രൂപയ്‌ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്‌ക്ക് മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റു പോയിരുന്നു.
















