തിരുവനന്തപുരം/വിളപ്പില്‍: അഗസ്ത്യാര്‍കൂടത്തെ സംഘര്‍ഷഭൂമിയാക്കരുതെന്ന് ഗോത്രസമൂഹം. ഇന്നലെ മുതല്‍ ആരംഭിച്ച അഗസ്ത്യാര്‍കൂട തീര്‍ത്ഥാടന അനുമതിക്കായുള്ള ഓണ്‍ലൈന്‍ ബുക്കിംഗില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ത്രീകളും അപേക്ഷിച്ചതോടെ അഗസ്ത്യരുടെ തപോഭൂമിയും കലുഷിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
അതിരുമലയ്‌ക്കപ്പുറം സ്ത്രീപ്രവേശനം ആചാരലംഘനമാണെന്ന് ഗോത്ര സമൂഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അഗസ്ത്യാര്‍കൂടത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ഗോത്രമഹാസഭയും അറിയിച്ചിട്ടുണ്ട്.
ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ 14ന് മകരജ്യോതി തെളിയുന്നതോടെ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനു പരിസമാപ്തിയാകും. അന്നാണ് അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ശബരിമലയിലേതു പോലെ അഗസ്ത്യാര്‍കൂട സന്നിധിയും കലാപഭൂമിയാക്കാനുള്ള തയാറെടുപ്പുകളാണ് അണിയറയിലെന്ന് വനവാസികള്‍.
പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യരുടെ തപോഭൂമി. ഗോത്രാചാര പൂജകള്‍ അണുവിട തെറ്റാതെ പിന്‍തുടരുന്ന സന്നിധി.അതിരുമല വരെ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഗോത്രസമൂഹത്തിന് എതിര്‍പ്പില്ല. എന്നാല്‍ അഗസ്ത്യരുടെ പര്‍ണശാല കുടികൊള്ളുന്ന മലമുകളിലേക്ക് സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ല. വനവാസി സ്ത്രീകളും ഇവിടേക്ക് പോകാറില്ല.
ഗോത്രവര്‍ഗ്ഗം പരമ്പരാഗതമായി തുടരുന്ന ഈ ആചാരം ലംഘിക്കപ്പെടാതെ സംരക്ഷിക്കുകയായിരുന്നു ഇതുവരെ വനം വകുപ്പും. എന്നാല്‍, അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നത് ആചാരമല്ലെന്നും, അത് ഒരുപറ്റം ആദിവാസികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥ മാത്രമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചതാണ് ഇങ്ങനെയൊരു വിധിയുണ്ടാവാന്‍ കാരണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു. അഗസ്ത്യാര്‍കൂട പ്രവേശനം ആവശ്യപ്പെട്ട് ചില അവിശ്വാസികളായ സ്ത്രീകള്‍ 2017 ലാണ് കോടതിയെ സമീപിച്ചത്.
അഗസ്ത്യ സന്നിധിയും കലുഷിതമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് മോഹന്‍ ത്രിവേണിയും അഗസ്ത്യാര്‍കൂടത്തിലെ മുഖ്യ പൂജാരി ഭഗവാന്‍ കാണിയും പറയുന്നു.
















