ലഖ്നൗ: ഉഷ മേത്ത മാർഗിലുള്ള കോച്ചിംഗ് സെൻ്ററിൽ വൻ അഗ്നിബാധ. കെട്ടിടം മുഴുവൻ തീ പിടിച്ചതോടെ നിരവധി വിദ്യാർത്ഥികൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ലഖ്‌നൗവിലെ അലിഗഞ്ച് പോലീസ് സ്റ്റേഷൻ പ്രദേശത്തെ ഉഷ മേത്ത മാർഗിലുള്ള ഒരു കോച്ചിംഗ് സെന്ററിൽ നിന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപ്പിടിത്തമുണ്ടയത്.
തുടർന്ന്, ഒരു ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം വാഹനം ഉൾപ്പെടെ 14 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടം മുഴുവൻ തീ പിടിച്ചതോടെ, കട്ടിയുള്ള പുകയും ഉയർന്നു. പരിഭ്രാന്തിയുടെ നിമിഷങ്ങൾ പകർത്തിയ സംഭവസ്ഥലത്തു നിന്നുള്ള വീഡിയോകളിൽ, അഗ്നിശമന സേനാംഗങ്ങൾ തീ അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടയിൽ അകത്ത് കുടുങ്ങിയവരോട് സുരക്ഷിത സ്ഥാനത്തേക്ക് ചാടാൻ കാഴ്ചക്കാർ ആവശ്യപ്പെടുന്നത് കാണാം.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപ്പിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
















