കൊച്ചി: തിരുവാ എതിർവാ വീണ്ടും മനോരമ ടിവി ചാനലിന് പണിയാക്കി. മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ പരിഹസിച്ചതിന് ബോഡ്കാസ്റ്റിങ് നിയമം ലംഘിച്ചപേരിൽ ചാനലിനെതിരെ നടപടി ഉണ്ടായി. തൊട്ടുപിന്നാലെ വന്ന ‘ഒടിവിദ്യ’യാണ് തലവന് ‘പണി’യായത്.
ഒടിയൻ സിനിമയെ മനോരമ പത്രവും ചാനലിന്റെ ചിത്രമിറങ്ങിയ ദിവസം കാലത്തെ പരിപാടികളും പുകഴ്‌ത്തി പ്രോത്സാപ്പിച്ചു. പക്ഷേ, രാത്രിയിൽ തിരുവാ എതിർവാ എന്ന ആക്ഷേപഹാസ്യ പരിപാടി വിമർശിച്ചു കൊന്നുകളഞ്ഞു. പത്രം – ടിവി നടത്തിപ്പ് മാനേജ്മെൻറിന്റെ എല്ലാ നയനിലപാടുകൾക്കും എതിരായിരുന്നു ഇത്.
പത്രത്തിലെ മുഖപ്രസംഗം എഴുത്തിന്റെ ചുമതലക്കാരൻ ഹരി കൃഷ്ണനാണ് ഒടിയൻ സിനിമയ്‌ക്ക് കഥയും തിരക്കഥയും എഴുതിയത്. എഡിറ്റോറിയൽ വിഭാഗത്തിൽ ഡയറക്ടർക്കൊപ്പം സ്ഥാനമുള്ളയാളാണ് ഹരികൃഷ്ണൻ. കെ.എം. മാത്യുവിന്റെ പ്രീയപ്പെട്ടയാളായിരുന്നു. അതുകൊണ്ടുതന്നെ മനോരമ കുടുംബത്തിലെ അംഗവുമായിരുന്നു. ചാനൽ തലവൻ ജോണി ലൂക്കോസിന്റെ ശിക്ഷണവും സംരക്ഷണവും പ്രോത്സാഹനവും അനുഭവിച്ച ഹരികൃഷ്ണൻ എന്ന നിലയിലും പത്രവും ടിവിയും സിനിമയ്‌ക്കും ഹരികൃഷ്ണനും പ്രചാരണം നൽകി.
പക്ഷേ, ടിവിയിലെ തിരുവാതിർവാ എല്ലാം തകർത്തു. സിനിമ, തിരക്കഥ, സംവിധാനം, അഭിനയം, പ്രേക്ഷക പ്രതികരണം തുടങ്ങി സമസ്ത മേഖലയിലും സിനിമ എട്ടു നിലയിൽ പൊട്ടിയെന്ന് സ്ഥാപിച്ചു. ഒരു പക്ഷേ, മനോരമ കുടുംബം സിനിമകളെ, പ്രത്യേകിച്ച് സൂപ്പർ സ്റ്റാർ സിനിമയെ ആദ്യമാണ് ഇങ്ങനെ അധിക്ഷേപിക്കുന്നത്.
ഹരികൃഷ്ണനുമായി കടുത്ത തൊഴിൽ- വൈയക്തിക ശത്രുതയുള്ള ചാനലിലെ മറ്റൊരു പ്രമുഖൻ തലവനും ചേർത്ത് കൊടുത്ത പണിയാണ് ‘ഒടിവിദ്യ ‘ എന്നാണ് അറിയുന്നത് – ഒരു വെടിക്ക് രണ്ടുപക്ഷി.
തിരുവാ എതിർവാ ചാനൽ തലവൻ ജോണി ലൂക്കോസ് കണ്ട് അനുമതി നൽകാതെ സംപ്രേഷണം ചെയ്യാറില്ല. പ്രത്യേകിച്ച് കുമ്മനം സംഭവത്തിന് ശേഷം . എന്നാൽ, വെള്ളിയാഴ്ച ഇൻപുട്ട് എഡിറ്റർമാരിൽ പ്രമുഖൻ സിൽബന്തികൾക്ക് പ്രത്യേക നിർദ്ദേശം നൽകി ജോണിയെ കാണിക്കാതെ പരിപാടി റിലേ ചെയ്തു. തിരുവാ എതിർവാ ചാനലിൽ കാണുമ്പോൾത്തന്നെ ഓഫീസിലും സ്റ്റുഡിയോവിലുമടക്കം പ്രശ്നമായി. കൈയാങ്കളിയുടെ വക്കോളമെത്തി. നിർത്തിവയ്‌ക്കാൻ വരെ ആലോചനയുണ്ടായി. പക്ഷേ പരിപാടി മുഴുവൻ സംപ്രേഷണം ചെയ്തു.
ചട്ടപ്രകാരം, തലവൻ ജോണി ലൂക്കോസിനാണ് ഉത്തരവാദിത്തം റോമി മാത്യുവാണ് അതു കഴിഞ്ഞാൽ ചാനൽ കാര്യങ്ങളിൽ രണ്ടാമൻ. മാനേജുമെന്റ് കടുത്ത സമ്മർദ്ദത്തിലാണ്. വിവിധ കോണുകളിൽ നിന്ന് അക്ഷേപങ്ങളും പരാതികളുമുയർന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ചാനൽ ബഹിഷ്കരണത്തിന് ആലോചിക്കുന്നു. ഇക്കാര്യം മനോരമ മാനേജ്മെൻറിനെ അവരറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് തലവനെ കോട്ടയത്ത് വിളിപ്പിച്ചിരിക്കുന്നത് ഒടിയനോടുള്ള കളിയിൽ ചാനലിലെ ചില തലകൾ ഉരുളുമെന്നു തന്നെയാണ് വിവരം.
സ്വന്തം ലേഖകൻ















