തിരുവനന്തപുരം: കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവങ്ങളുടെയും, ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമായതിനാലാണ് അസാധുവായത്. നാലാഴ്ചയ്‌ക്കം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
ദൈവങ്ങളുടെയും, ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ നിയമപരമല്ലെന്നു കോടതി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഇതുവരെ പങ്കെടുത്ത എല്ലാ കൗൺസിൽ യോഗങ്ങളും തീരുമാനങ്ങളും സാധുവായിരിക്കുമെന്നും കോടതി പറഞ്ഞു. സിപിഎം കൗൺസിലർ എസ് പി ദീപക്കാണ് ഇതുസംബന്ധിച്ച ഹെെക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി പ്രതിജ്ഞ ചെയ്യാൻ എതിർകക്ഷികളായ അംഗങ്ങളോട് നിർദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗൺസിലിൽ നിന്നു വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വിഷ്ണുമോഹൻ (പാങ്ങോട്), ആശനാഥ് (കരുമം), ഹരികുമാർ (ഫോർട്ട്), ദീപ എസ് നായർ ( പെരുന്താന്നി), സുകന്യ (ശ്രീകണ്ഠേശ്വരം), ജയ രാജീവ് (കടകംപള്ളി), സുനിൽ (ആറ്റിപ്ര), അഡ്വ. മിനി (ആക്കുളം), വയൽക്കര രതീഷ് (പൂങ്കുളം), വിനോദ് (ചെറുവയ്‌ക്കൽ),ഗോപ കുമാർ (തിരുവല്ലം), സുധി എസ് എസ് (ആറ്റുകാൽ), വി ഗിരി (കമലേശ്വരം), സരിത പി (മണക്കാട്), ഉദയൻ (മണ്ണന്തല), സുഗതൻ (വാഴോട്ടുകോണം), സൂര്യ (വലിയശാല), ശ്രീദേവി (പൊന്നുമംഗലം), പാപ്പനംകോട് സജി (മേലാംകോട്), ബീന ( നെടുങ്കാട്) എന്നിവരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
















