തിരുവനന്തപുരം: എഐവൈഎഫ് നടത്തിയ നിയമസഭ മാർച്ചിനുനേരെ പ്രയോഗിച്ച ജലപീരങ്കിയിൽ മലിനജലമെന്ന സിപിഎം, സിപിഐ ആരോപണത്തിനെതിരെ ആർ ശ്രീലേഖ. ‘പോലീസിന്റെ ജലപീരങ്കിയിൽ നിറക്കുന്നത് ഇ കോളി ധാരാളമുള്ള കരമനയാറിലെ മലിന ജലമാണ് എന്ന് ഇപ്പോഴാണ് 10 വർഷം പോലീസിനെ നയിച്ച പ്രതിപക്ഷനേതാവ് മനസ്സിലാക്കുന്നത്! ഡിവൈഎഫ്ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ…’ -ശ്രീലേഖ ചോദിച്ചു.
സമരക്കാർക്ക് നേരെ പ്രയോഗിച്ചത് ചെളിവെള്ളമാണെന്ന് ആരോപിച്ച് വെള്ളക്കുപ്പിയുമായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയത്. വിദ്യാർഥികൾക്ക് നേരെ പോലീസ് ഉപയോഗിച്ചത് ഗുരുതര രോഗങ്ങൾ ഉണ്ടാക്കാവുന്ന വെള്ളമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
പോലീസിന്റെ ജലപീരങ്കിയിൽ നിറക്കുന്നത് e-coli ധാരാളമുള്ള കരമനയാറിലെ മലിന ജലമാണ് എന്ന് ഇപ്പോഴാണ് 10 വർഷം പോലീസിനെ നയിച്ച പ്രതിപക്ഷനേതാവ് മനസ്സിലാക്കുന്നത്!
DYFI ക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ…
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഫലം വരുന്നതിനു മുൻപ് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ചാ പ്രവർത്തകർക്ക് നേരെ പോലീസ് ‘വരുൺ’ ചീറ്റിയ, ഏതോ ഓടയിൽ നിന്ന് എടുത്ത തവിടു നിറത്തിലുള്ള ദുർഗ്ഗന്ധം വമിക്കുന്ന മലിന ജലം മാധ്യമങ്ങളിലൂടെ എല്ലാ മലയാളികളും കണ്ടതാണ്. ഞാനത് അനുഭവിക്കുകയും ചെയ്തു.
“മൗലികാവകാശം” എന്ന നാടകത്തിൽ N N പിള്ളയുടെ ഒരു കഥാപാത്രം പറയുന്നത് ഓർമ്മ വന്നു.
“പാപ്പൻ എന്നും പാപ്പൻ ആയിരുന്നു. പോലീസ് എന്നും പോലീസും ആയിരുന്നു. നേതാവ് മാറി മന്ത്രി ആയി എന്ന് മാത്രം!”















