ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. മധ്യപ്രദേശില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രാത്രി 11.40ന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ ബിജെപി 110 സീറ്റുകളിലും കോണ്‍ഗ്രസ് 113 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. രാജസ്ഥാനില്‍ നേരിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത്.
മൂന്നുതവണ തുടര്‍ച്ചയായി ഭരിച്ച ഛത്തീസ്ഗഡില്‍ ബിജെപിക്കെതിരെ മികച്ച വിജയമാണ് കോണ്‍ഗ്രസിന് നേടാനായത്. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അമ്പേ പരാജയപ്പെടുത്തി തെലങ്കാന രാഷ്‌ട്രസമിതി വന്‍ വിജയം നേടിയപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക കോണ്‍ഗ്രസ് ഭരണസംസ്ഥാനമായ മിസോറാം മിസോ നാഷണല്‍ ഫ്രണ്ട് പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ രാജസ്ഥാനില്‍ വിജയമുറപ്പിച്ച കോണ്‍ഗ്രസിന് പക്ഷേ കേവല ഭൂരിപക്ഷമെന്ന 100 സീറ്റിലേക്ക് എത്താനായില്ല. എക്‌സിറ്റ് പോളുകള്‍ വലിയ വിജയം പ്രവചിച്ചെങ്കിലും കോണ്‍ഗ്രസിന് അതു ലഭിച്ചില്ല.
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായി ബിഎസ്പിയുടെ ആറു പേരുടേയും സ്വതന്ത്രരായി വിജയിച്ച മറ്റു 21 പേരുടേയും പിന്തുണ കോണ്‍ഗ്രസ് സമാഹരിക്കേണ്ടിവരും. ഇന്ന് രാവിലെ 11മണിക്ക് വിജയിച്ച എംഎല്‍എമാരുടെ യോഗം കോണ്‍ഗ്രസ് ഹൈക്കമാന്റ് ജയ്‌പൂരില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം സച്ചിന്‍ പൈലറ്റിനെക്കാള്‍ അശോക് ഗെഹ്‌ലോട്ടിന്റെ മുഖ്യമന്ത്രിപദ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.
മധ്യപ്രദേശില്‍ ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷമെന്ന 116 സീറ്റിലേക്ക് എത്താന്‍ സാധിച്ചില്ല. രണ്ടു സീറ്റില്‍ ലീഡ് ചെയ്യുന്ന ബിഎസ്പിയും ഒന്നില്‍ മിന്നിട്ടു നില്‍ക്കുന്ന എസ്പിയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാകും. വിജയിച്ച അഞ്ചു സ്വതന്ത്രരുടെ പിന്തുണയും ഇരുപാര്‍ട്ടികള്‍ക്കും ആവശ്യമാണ്. രാത്രി വൈകിയും മധ്യപ്രദേശിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി, 68 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനായി. ബിജെപി പതിനാറ് സീറ്റിലേക്ക് ഒതുങ്ങി. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് നാലു സീറ്റില്‍ മാത്രം വിജയിച്ചു. പരാജയം തന്റെ ഉത്തരവാദിത്വമാണെന്ന് രമണ്‍സിങ് പ്രതികരിച്ചു. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേക്ഷ് ഭാഗലിനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത.
തെലങ്കാനയില്‍ മടങ്ങിയെത്താനുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹമാണ് തെലങ്കാന രാഷ്‌ട്ര സമിതിയും ചന്ദ്രശേഖര റാവുവും തകര്‍ത്തത്. 119 അംഗ നിയമസഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെയാണ് 87 സീറ്റുകളുമായി ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയത്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ടിആര്‍എസിന്റെ തീരുമാനം ശരിയെന്ന് ഫലം വ്യക്തമാക്കുന്നു.
മിസോറാമില്‍ പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് മിസോ നാഷണല്‍ ഫ്രണ്ട് നാല്‍പതില്‍ ഇരുപത്തിയാറ് സീറ്റുകളുമായി സംസ്ഥാന ഭരണം തിരികെ പിടിച്ചു. കോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ സ്വതന്ത്രര്‍ക്ക് എട്ടു സീറ്റുകളും ബിജെപിക്ക് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരുസീറ്റും ലഭിച്ചു.
















