ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ കോലാഹലംമൂലം ഇന്ന് ഫെമിനിസ്റ്റുകളെ സമൂഹം കാണുന്നത് വളരെ മോശമായ രീതിയിലാണ്. ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ ജനശ്രദ്ധ നേടാനായി എടുത്തുചാടി ചെയ്യുന്നവരും ആരേയും അനുസരിക്കാത്തവരും സമൂഹതാല്‍പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരും എന്തുചെയ്യാനും തുറന്നുകാട്ടാനും മടിക്കാത്തവരുമാണ് ഫെമിനിസ്റ്റ് എന്നാണ് പൊതു ധാരണ. സത്യത്തില്‍, ഫെമിനിസ്റ്റെന്നാല്‍ സ്ത്രീ സ്വാതന്ത്ര്യവാദി എന്നേ അര്‍ഥമുള്ളൂ. സ്ത്രീ വിമോചന പ്രസ്ഥാനമാണ് ഫെമിനിസം. ഒരിക്കല്‍, സ്ത്രീകളെ അടിച്ചമര്‍ത്തി യാതൊരുവിധ സ്വാതന്ത്ര്യവും നല്‍കാതിരുന്ന വ്യവസ്ഥിതിയില്‍ നിന്നുള്ള മോചനത്തിനായാണ് ഫെമിനിസം രൂപംകൊണ്ടത്. ചിന്തിക്കാനോ പഠിക്കാനോ ജോലിതേടാനോ സ്വാഭിപ്രായം പറയാനോ ഉള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. അതില്‍നിന്നു മാറി അവളേയും ഒരു വ്യക്തിയായി കാണാനും അവളുടേതായ സ്വാതന്ത്ര്യത്തിനായി സമൂഹത്തെ ബോധവത്കരിക്കാനും സ്ത്രീ വിമോചനപ്രസ്ഥാനം അന്ന് ആവശ്യമായിരുന്നു.
ഞാന്‍ സ്ത്രീ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. പക്ഷേ, അത് ഇന്നു കാണുന്ന ഫെമിനിസത്തിന്റെ വഴിക്കല്ല. കുട്ടിക്കാലത്ത് കുടുംബത്തിനും സമൂഹത്തിനും അനുയോജ്യമായ പാതയിലൂടെ പോകാനുള്ള ശരിയായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ലഭിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നു. മറ്റൊരാള്‍ക്കും ബുദ്ധിമുട്ടുവരാത്ത രീതിയില്‍ അത് ആചരിക്കാന്‍ കഴിയുന്നതില്‍, ഫെമിനിസ്റ്റായ എനിക്ക് അഭിമാനമുണ്ട്.
സ്ത്രീ സ്വാതന്ത്ര്യവാദിയാണ് ഫെമിനിസ്റ്റ്. പക്ഷേ ഇന്നത്തെ ഫെമിനിസ്റ്റുകള്‍ അതിനെ ഇക്വാളിറ്റി(തുല്യത)യുമായി ബന്ധിപ്പിക്കുകയാണ്. ഫെമിനിസവും ഇക്വാളിറ്റിയും രണ്ടും രണ്ടാണ്. സ്ത്രീ പുരുഷ സമത്വമാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. സ്ത്രീക്ക് ഒരിക്കലും പുരുഷനാകാന്‍ കഴിയില്ല. പുരുഷനു തിരിച്ചും കഴിയില്ല. അതു പ്രകൃതിനിയമമാണ്. ഇരുവര്‍ക്കുമുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും പ്രകൃതി കൃത്യമായി നിര്‍വചിച്ചിട്ടുമുണ്ട്. രണ്ടിനും തുല്യപ്രാധാന്യമാണുള്ളത്. ഒന്നും മറ്റൊന്നിനു മേലേയല്ല. പ്രസവം ജീവശ്ശാസ്ത്രപരമായ പ്രക്രിയയായിരിക്കാം. പക്ഷേ, മാതൃത്വം ഒരു ഭാവമാണ്. മാതൃഭാവം. അതാണ് കുടുംബബന്ധത്തിന്റെ അടിക്കല്ല്. അതു സ്ത്രീക്കുമാത്രം പറഞ്ഞിട്ടുള്ള സിദ്ധിയാണ്. പുരുഷനു കിട്ടില്ല. കുടുംബ ബന്ധങ്ങളുടെ അടിത്തറ സ്ത്രീയുടെ മനസ്സാണ്. ആ സ്വത്വത്തില്‍ നിന്നുകൊണ്ട് സ്വന്തം വ്യക്തിത്വത്തെ വികസിപ്പിക്കാന്‍ കഴിയുമ്പോഴാണ് സ്ത്രീ സ്വതന്ത്രയാകുന്നത്. അതു സ്ത്രീയുടെ പുരുഷവല്‍ക്കരണംകൊണ്ടു നേടേണ്ടതല്ല. ആ സ്വാതന്ത്ര്യം അംഗീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്നതു സമത്വമല്ല, സമഭാവനയാണ്. അതിന്റെ പൂര്‍ണതയാണ് അര്‍ധനാരീശ്വര ഭാവം.
സ്ത്രീക്ക് അവളുടെ ചിന്താഗതികളിലും പ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യമുണ്ടായിരിക്കണം. തുല്യതയല്ല, തുല്യപരിഗണനയും അംഗീകാരവും അവസരങ്ങളുമാണു കിട്ടേണ്ടത്. പുരുഷന്മാര്ക്ക് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ല, അതുപോലെതിരിച്ചും. ചൊവ്വയില്‍ പോകാനോ വാഹനമോടിക്കാനോ ഔദ്യോഗിക രംഗത്ത് തിളങ്ങാനോ അവള്‍ക്ക് കഴിയും. അതിന് അവസരം ലഭിക്കുക എന്നതു പുരുഷനെപോലെ സ്ത്രീയ്ക്കുള്ള ഭൗതികവും ബൗദ്ധികവുമായ സ്വാതന്ത്ര്യവും അവകാശവുമാണ്. പക്ഷേ ക്ഷമയോടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണാനും സ്നേഹവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള പ്രത്യേക കഴിവ് ഒരുപക്ഷേ സ്ത്രീക്ക് മാത്രമേയുള്ളൂ. പുരുഷനു കിട്ടില്ല.
അത്യാധുനികരെന്ന് നടിക്കുന്ന ഇന്നത്തെ യുവതലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയാത്തത്ര സ്ത്രീ സ്വാതന്ത്ര്യം വേദകാലത്ത് ഭാരതത്തില്‍ നിലനിന്നിരുന്നു. അന്ന് ഉന്നതസ്ഥാനീയയായാണ് അവളെ സമൂഹം കണ്ടിരുന്നത്. ആധ്യാത്മിക രംഗത്തും ബൗദ്ധികരംഗത്തും പുരുഷനൊപ്പം നിന്ന അവള് വിദ്യാഭ്യാസത്തിലും മതപരമായ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. പക്ഷേ അപ്പോഴും പുരുഷന് മാത്രം ചെയ്യേണ്ടതായ ചില ചടങ്ങുകളില്‍നിന്ന് സ്വയം വിട്ടുനില്‍ക്കാനും അത് അംഗീകരിക്കാനും അവള്‍ക്കുമടിയുണ്ടായിരുന്നില്ല. ഇതിനുകാരണം സ്വയം തിരിച്ചറിവായിരുന്നു. അതു വിവേചനമല്ല, വിവേകമാണ്. മദ്ധ്യകാലഘട്ടത്തോടെയാണ് ഇതിനു മാറ്റം വരാന്‍ തുടങ്ങിയത്.
ഇന്നത്തെ ഫെമിനിസ്റ്റുകളുടേത് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്. പുരുഷന് ചെയ്യുന്നതെല്ലാം ചെയ്യുന്നതുകൊണ്ട് അവള് പുരോഗതി നേടിയെന്നോ ഒരു അചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്ന്നാല് സ്ത്രീ രണ്ടാം സ്ഥാനക്കാരിയാകുമെന്നോ എന്നെപോലുള്ള സ്ത്രീസ്വാതന്ത്ര്യവാദികള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ വിശ്വസിക്കുന്നത് സമത്വത്തിലല്ല, സ്വാതന്ത്ര്യത്തിലാണ്. കുടുംബത്തിനു വേണ്ടത് ഭാര്യയും ഭര്‍ത്താവുമാണ്. രണ്ടുഭര്‍ത്താക്കമാരല്ല. മക്കള്‍ക്കു വേണ്ടത് അമ്മയും അച്ഛനുമാണ്. രണ്ട് അച്ഛന്മാരല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: