വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. സാധാരണഗതിയില്‍ ഒരു സര്‍ക്കാരിനെ വിലയിരുത്താനുള്ള സമയമായിട്ടില്ല. പക്ഷേ സതീശന്‍ സര്‍ക്കാരിന്റെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ഇതിനോടകംതന്നെ വ്യക്തമാണ്. മുസ്ലിം ലീഗിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണമായിരിക്കും നടക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിലും സര്‍ക്കാര്‍ രൂപീകരണത്തിലും വകുപ്പ് വിഭജനത്തിലും മുസ്ലിം ലീഗിന്റെ അപ്രമാദിത്വമാണ് തെളിഞ്ഞു കാണുന്നത്. ഇതിന്റെ ഉദാഹരണമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നല്‍കാതെ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ആ പദവി നല്‍കിയിട്ടുള്ളത്. ചെന്നിത്തലയ്‌ക്ക് സര്‍ക്കാരില്‍ രണ്ടാം സ്ഥാനമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് സത്യപ്രതിജ്ഞാ സമയത്ത് മന്ത്രിമാരുടെ കസേരകള്‍ സജ്ജീകരിച്ചത്.
അഞ്ചാം മന്ത്രിസ്ഥാനം വളരെക്കാലമായി മുസ്ലിംലീഗിന്റെ ആവശ്യമായിരുന്നു. ഈ ആവശ്യം ലീഗ് ഉന്നയിച്ചപ്പോഴൊക്കെ വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇത്തവണ യാതൊരു എതിര്‍പ്പുമില്ലാതെ അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കിയിരിക്കുകയാണ്. ഈ അഞ്ച് മന്ത്രിമാരില്‍ ഒരാള്‍ തവണ വ്യവസ്ഥയിലായിരിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടങ്കിലും സമയമെത്തുമ്പോള്‍ ഇപ്പോഴത്തെ അഞ്ച് മന്ത്രിമാരെ നിലനിര്‍ത്തി ആറാം മന്ത്രിയെ ആവശ്യപ്പെട്ടാലും അത്ഭുതപ്പെടാനില്ല. ജനസംഖ്യയുടെ അനുപാതം അനുസരിച്ച് തങ്ങള്‍ക്ക് ഏഴ് മന്ത്രിമാരെ ലഭിക്കാനുള്ള അവകാശമുണ്ടെന്നാണല്ലോ ലീഗുകാര്‍ പറയുന്നതും, ചിലരെ ക്കൊണ്ട് പറയിപ്പിക്കുന്നതും. സതീശന്റെ ഭരണത്തില്‍ ഇങ്ങനെയുള്ള വിസ്മയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കാരണം ലീഗ് ആഗ്രഹിക്കുന്ന കാലത്തോളം മാത്രമേ ഈ സര്‍ക്കാരിന് ആയുസ്സുള്ളൂ.
വകുപ്പ് വിഭജനം ഇത്ര വൈകാന്‍ കാരണം ലീഗിന്റെ സമ്മര്‍ദം കൊണ്ടാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എന്നാല്‍ ഉന്നതവിദ്യാഭ്യാസം കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റോജി എം.ജോണിന് നല്‍കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കാതലായ മറ്റൊരു വകുപ്പ് വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവച്ചിരിക്കുകയാണത്രേ. ഇത്തരം അവസരങ്ങള്‍ നന്നായി ഉപയോഗിക്കാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങള്‍ എന്തു കാര്യം ആവശ്യപ്പെട്ടാലും കോണ്‍ഗ്രസ് സമ്മതിച്ചുതരുമെന്ന് ലീഗുകാര്‍ക്ക് നന്നായി അറിയാം. കോണ്‍ഗ്രസ് ഹൈകമാന്‍ഡുതന്നെ ലീഗിന് കീഴടങ്ങിയിരിക്കുകയാണല്ലോ. അപ്പോള്‍പ്പിന്നെ പ്രാദേശിക നേതൃത്വത്തിന്റെ താല്‍പ്പര്യമോ ആവശ്യമോ കണക്കിലെടുക്കേണ്ടതില്ലല്ലോ.
സാമുദായിക സന്തുലിതാവസ്ഥയോ വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമോ ലീഗിന്റെ പരിഗണനാ വിഷയം പോലുമല്ല. കോണ്‍ഗ്രസിലെ കിടമത്സരവും അധികാര വടംവലിയും മുസ്ലിം ലീഗ് സുവര്‍ണ്ണാവസരമായാണ് കാണുന്നത്.
പരമാവധി മുതലെടുക്കാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം. സമുദായത്തിന് മുതല്‍ക്കൂട്ടാനല്ലെങ്കില്‍ മറ്റെന്തിനാണ് ഭരണം എന്നു ചോദിച്ച നേതാവിന്റെ പാതയിലൂടെയാണ് തുടക്കം മുതലേ ലീഗ് പോകുന്നത്. ഈ സമ്മര്‍ദ്ദവും വിലപേശലും അമിതാധികാര പ്രവണതയും എവിടംവരെ പോകുമെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല.
പക്ഷേ ഒരു കാര്യം ഉറപ്പാണ്. സതീശന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം നേടിയിരിക്കും. ഇതിന്റെ മുന്നോടിയാണ് കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരില്‍ നല്‍കിയിരിക്കുന്ന രണ്ടാം സ്ഥാനം.
















