പമ്പയില്‍നിന്നും പതിനെട്ടാംപടിക്കലേയ്‌ക്ക് നാല് മൈല്‍ ദൂരം വരും. അയ്യപ്പന്മാര്‍ പുറപ്പെടുന്ന വഴിക്ക് പമ്പാതടത്തില്‍ പാളയമടിച്ചു താമസിക്കുന്ന പന്തള രാജാവിന്റെ സന്നിധിയില്‍ എത്തി അദ്ദേഹത്തെ ഭക്തി പുരസ്സരം വണങ്ങി കാണിക്ക സമര്‍പ്പിച്ച് പ്രസാദം വാങ്ങി നീലിമലകയറ്റത്തിനു തയാറാകുന്നു. ”എന്നെപ്പോലെതന്നെ പന്തളരാജാവിനേയും കരുതിപ്പൂജിക്കുന്നവര്‍ക്ക് എന്നെ പൂജിച്ചാലുണ്ടാകുന്ന ഫലം ലഭിക്കും” എന്നുള്ള ഭഗവാന്റെ അരുളപ്പാടിനെ സാര്‍ഥകമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പന്തളരാജാവ് പല്ലക്ക്, വെണ്‍കൊറ്റക്കുട, ചങ്ങലവിളക്ക് മുതലായ ആഡംബരങ്ങളോടുകൂടി ഇവിടെ എഴുന്നള്ളിത്താമസിക്കും.
നീലിമല
”ശ്രീരാമചന്ദ്രപരിപാവനപാദപാംസു-
പൂരാംശുപൂരിതകിരാതവിലാസപീഠം
ആരാല്‍ മരീചിമുതലാകിയ താപസന്മാ-
രാരാഞ്ഞതാണവിടമോര്‍ക്കിലനേകപുണ്യം” (ശബരിഗിരിവിലാസം)
ശബരിമലയാത്രയില്‍ അഴുതമേട്, കരിമല ഇവയെ പിന്നിലാക്കുന്ന വലിയ കയറ്റമാണ് നീലിമലമുകളില്‍ എത്തുന്നതിനു കയറേണ്ടത്. ഏറ്റവും തൂക്കായിട്ടാണ് ഇതിന്റെ കയറ്റം സ്ഥിതിചെയ്യുന്നത്. സ്വാമി സന്നിധി യടുക്കാറായതിനെക്കുറിച്ചുള്ള സമാശ്വാസത്തില്‍ ഈ കയറ്റത്തിന്റെ ദുര്‍ഘടത്തെ അത്ര കൂട്ടാക്കാറില്ല. ചിലര്‍ നീലിമലകയറ്റത്തിന്റെ ഉഗ്രതയെ ഭയന്നു ത്രിവേണിയില്‍നിന്നും കല്ലാറുവഴി കുറേദൂരം പോയശേഷം അവിടെനിന്നും കയറി നീലിമലകയറ്റത്തിന്റെ ഏകദേശം മധ്യഘട്ടത്തിലുള്ള പ്രധാനമാര്‍ഗത്തില്‍ എത്തിച്ചേരുന്നു. പലടത്തിരുന്നു വിശ്രമിച്ചും പമ്പാതീര്‍ഥം പാത്രങ്ങളിലാക്കിക്കൊണ്ടുപോയത് സേവിച്ചും, മറ്റു പലര്‍ക്കും നല്‍കി ആശ്വസിപ്പിച്ചും നീലിമലകയറുന്നു.
അപ്പാച്ചിമേട്ടുംപുറവും അപ്പാച്ചിക്കുഴിയും
നീലിമലകയറ്റം മിക്കവാറും അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്നുപറയുന്നു. അവിടെ ഏതാനുംഭാഗം പുല്ലുമേടായി സ്ഥിതിചെയ്യുന്നു. ഈ മേട്ടുംപുറത്ത് വിശ്രമിച്ച് ചില കാര്യങ്ങള്‍ അനുഷ്ഠിക്കുവാനുണ്ട്. ഈ മേടിന്റെ മദ്ധ്യേകൂടിയുള്ള വഴിത്താരയുടെ ഇടത്തും വലത്തും ഭാഗങ്ങളില്‍ അപ്പാച്ചിക്കുഴി എന്നും ഇപ്പാച്ചിക്കുഴി എന്നും വിളിക്കുന്ന രണ്ട് ഗര്‍ത്തങ്ങള്‍ ഉണ്ട്. ദര്‍ശനമാത്രയില്‍ത്തന്നെ ഇവ വളരെ ഭയങ്കരമായിത്തോന്നുന്നു. നോക്കെത്താത്തവണ്ണം അത്ര അഗാധമായിട്ടാണ് ഇതു കാണുന്നത്. ചുറ്റും ഉയര്‍ന്നുനി
ല്‍ക്കുന്ന പര്‍വതങ്ങളുടെ ഇടയ്‌ക്കു കിടക്കുന്ന ഈ ഗര്‍ത്തങ്ങളില്‍ കന്നിക്കാരായ സ്വാമിമാര്‍ അരിയുണ്ട എറിയുക എന്നൊരു ചടങ്ങ് നിര്‍വഹിക്കേണ്ടതാണ്. ഭൂതനാഥസ്വാമിയുടെ ആജ്ഞാകരനായ കടുരവന്‍ ദുര്‍ദേവതേകളെ അടക്കിനിര്‍ത്തി പരിപാലിക്കുന്നു എന്നും അവരുടെ തൃപ്തിക്കുവേണ്ടിയാണ് ഇപ്രകാരം ആചരിക്കുന്നതെന്നും ആണ് വിശ്വസിക്കുന്നത്. മേട്ടിന്‍പുറത്തുള്ള വഴിയുടെ ഇരുവശത്തും തിങ്ങിക്കൂടിയിരിക്കുന്ന ഭിക്ഷക്കാര്‍ക്ക് യഥാശക്തി ദാനകര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം അവിടെനിന്നും ഉത്സാഹഭരിതരായി യാത്ര തുടരുന്നു. പറയത്തക്ക കയറ്റങ്ങളൊന്നുമില്ലാതെ സമതലമായിക്കിടക്കുന്ന ഭൂഭാഗമാണ് ഇവിടെനിന്നും തിരിച്ചാലുള്ളത്.
ശബരിപ്പീഠം
അപ്പാച്ചിമേട്ടുംപുറത്തുനിന്നും ഏകദേശം രണ്ടുഫര്‍ലോങ് ദൂരം ചെല്ലുമ്പോള്‍ അങ്ങിങ്ങുമാത്രം ഉയര്‍ന്ന വൃക്ഷങ്ങള്‍ നിരന്നും സൂര്യപ്രകാശം വേണ്ടതുപോലെ തട്ടി ദിക്കുകള്‍ തെളിഞ്ഞും ഉള്ള രമണീയമായ ഒരു മൈതാനപ്രദേശത്ത് എത്തുന്നു. സുന്ദരമായ ചില പാറക്കെട്ടുകള്‍ ഈ ഭാഗത്തിന്റെ രമണീയതയെ ദ്വിഗുണീഭവിപ്പിക്കുന്നു. ഇവിടനിന്നുകൊണ്ടു ചുറ്റുപാടും നോക്കിയാല്‍ കാണുന്ന പ്രകൃതി, മനോലയം നല്‍കുന്ന ഒന്നാണ്. ഈ സ്ഥലത്താണ് ശബരി ഇരുന്നു തപസ്സു ചെയ്തിരുന്നതെന്നു വിശ്വസിക്കുന്നു. ഇവിടെ ശബരീപ്പീഠം ആരാധ്യമായി സ്ഥിതിചെയ്യുന്നു. ശബരിപ്പീഠത്തില്‍ നാളികേരം എറിഞ്ഞ് ശബരിയെ വന്ദിച്ച് അവിടം കടന്നു യാത്രതിരിക്കുന്നു. ഈ സ്ഥാനം അഞ്ചാമത്തെ കോട്ടയാകുന്നു. കര്‍പ്പൂരം കത്തിക്കുക തുടങ്ങിയുള്ള ആരാധനകളും ഇവിടെ നടത്താവുന്നതാണ്.
ശരംകുത്തി
ശബരിപ്പീഠത്തില്‍നിന്നും ഏകദേശം ഒരു മൈല്‍ ദൂരം മാത്രമേ പതിനെട്ടാംപടിക്കലേയ്‌ക്കുള്ളൂ. എന്നാല്‍ ഇതിനിടയ്‌ക്ക് വഴിയരികില്‍ ആല്‍ത്തറ എന്നൊരു സ്ഥാനമുണ്ട്. ഇത് ആറാമത്തെ കോട്ടയായി സങ്കല്‍പ്പിക്കാം. ഇവിടെ അയ്യപ്പന്മാര്‍ കൊണ്ടുപോകുന്ന ശരക്കോല്‍ നിക്ഷേപിച്ച് നാളികേരബലിയും നടത്തി വന്ദിച്ചു കടന്നുപോകുന്നു.
(തുടരും)
















