മട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി നഗരസഭകളിലെ മൂന്നരലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ കൂറ്റന്‍ കിണറിന്റെ പ്രവൃത്തി പഴശ്ശി ജലാശയത്തില്‍ പുരോഗമിക്കുന്നു. മട്ടന്നൂര്‍-ഇരിട്ടി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 7.5 കോടി രൂപ മുടക്കിയാണ് പദ്ധതി നിര്‍മ്മാണം. അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണതോതില്‍ അടക്കും മുമ്പ് കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കിണര്‍ നിര്‍മ്മാണത്തിന് പുറമെ കുടിവെള്ള പദ്ധതിക്കുവേണ്ടി ചാവശ്ശേരിപ്പറമ്പില്‍ 42 മില്യന്‍ ലിറ്റര്‍ സംഭരണശേഷിയില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം ഇതിനകം ആരംഭിച്ചിരുന്നു. കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരിയിലും ഇരിട്ടി നഗരസഭയിലെ ഇരിട്ടി ഹൈസ്കൂള്‍ ഗ്രൗണ്ടിനടുത്തും 15 ലക്ഷം ലിറ്റര്‍ വീതം വെള്ളം സംഭരിക്കാവുന്ന ടാങ്കുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. പുതുതായി വരുന്ന കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ട് നഗരസഭകളിലേയും കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. നിലവില്‍ മട്ടന്നൂരില്‍ കൊളച്ചേരി ശുദ്ധജല പദ്ധതി വഴിയാണ് കുടിവെള്ളം ലഭിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം വെള്ളവും ശേഖരിക്കുന്നത് പഴശ്ശി പദ്ധതിയില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: