തലശ്ശേരി: മകനെ മയക്ക് മരുന്ന് മാഫിയ സംഘം അടിച്ചു കൊന്നതാണെന്നും പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉമ്മ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍. പെരിങ്ങത്തൂര്‍ അണിയാരത്തെ പയലത്ത് വീട്ടില്‍ അഫ്‌സത്താണ് ഭര്‍ത്താവ് അബ്ദുല്ലക്കും ബന്ധുക്കള്‍ക്കും ഒപ്പമെത്തി മകന്റെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയത്.
പെരിങ്ങത്തൂരിലും പരിസരങ്ങളിലും പിടിമുറുക്കിയ മയക്ക്മരുന്ന് മാഫിയകള്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് തലശ്ശേരിയില്‍ ഇവര്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. അഫ്‌സത്തിന്റെയും ഓട്ടോ ഡ്രൈവറായ അബ്ദുള്ളയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായ ഹാഷിറിനെ (17) കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 നാണ് ദുരൂഹ സാഹചര്യത്തില്‍ കുഴഞ്ഞുവീണ് ബോധമറ്റ നിലയില്‍ തങ്ങള്‍പീടികക്കടുത്ത് വഴിയരികില്‍ കണ്ടെത്തുന്നത്. നാട്ടുകാര്‍ ഉടനെ പാനൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഹാഷിര്‍ നേരത്തെ മരിച്ചതായാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.
മരണം സംഭവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ‘അവര്‍ തന്നെ കൊലപ്പെടുത്തുമെന്നും വധഭീഷണിയുണ്ടെന്നും’ മകന്‍ പറഞ്ഞിരുന്നതായി അഫ്‌സത്ത് പറഞ്ഞു. മരണം കൊലപാതകമാകാനുള്ള ഒട്ടേറെ കാരണങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അണിയാരത്തെ ഒരു കോഴിക്കടയില്‍ ജോലി ചെയ്യുന്ന ആളിന്റെ കെണിയില്‍പ്പെട്ട് മയക്ക്മരുന്ന് വാഹകനായി ഹാഷിര്‍ പ്രവര്‍ത്തിച്ചിരുന്നതായി സൂചനകളുണ്ട്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മകന്‍ നിഷേധിക്കുകയായിരുന്നു. ഹാഷിറിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. എന്നാല്‍ കാര്യത്തിന്റെ അപകടം ബോധ്യപ്പെട്ട മകന്‍, തന്നെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതേപ്പറ്റി പ്രസ്തുത വ്യക്തിയോട് പറഞ്ഞപ്പോള്‍ നിന്റെ ഉപ്പയേയും ഉമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകനെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയുമുണ്ടായി. ഇതില്‍ പിന്നീട് വിവിധ ദിവസങ്ങളിലായി തന്റെ വീട്ടിലെ കോഴികളെ കൊന്നൊടുക്കി. ഓട്ടോറിക്ഷയുടെ ബാറ്ററി പ്രവര്‍ത്തനരഹിതമാക്കുകയും ടയര്‍ പഞ്ചറാക്കി ബുദ്ധിമുട്ടിക്കുകയും ചെയ്തു.
എംഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഹാഷിറിന്റെ മരണത്തിന് പിന്നാലെ രണ്ട് യുവാക്കള്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. മകന്റെ മരണകാരണം ഹൃദയസ്തംഭനമായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടിയുടെ തലച്ചോര്‍, കിഡ്‌നി, കരള്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ രക്തം കട്ടപിടിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിലെല്ലാം അസ്വാഭാവികതകളുണ്ട്. പ്രദേശത്തെ പ്രമാണിമാരും ഉന്നത സ്വാധീനബന്ധങ്ങളുള്ളവരുമാണ് മകന്റെ കൊലപാതകത്തിന് പിന്നിലുള്ളത്. ഇവരില്‍ ചിലരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുമെന്ന ഘട്ടത്തിലാണ് മകന്‍ കൊല്ലപ്പെടുന്നത്. ഹാഷിര്‍ മരിച്ചപ്പോള്‍ സഹാറ കോളേജ് അദ്ധ്യാപകന്‍ അക്ബറുടെ പരാതിയില്‍ പാനൂര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പതിനൊന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ശക്തമായ അന്യേഷണം നടത്തി പ്രതികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.കെ.ശൈലജക്ക് കുടുംബം നല്‍കിയ സങ്കടഹരജിയിലുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഹാഷിറിന്റെ മാതൃസഹോദരന്‍ ഹുസൈന്‍, ബന്ധു പി.മുഹമ്മദ് തുടങ്ങിയവരും സംബന്ധിച്ചു.
















