കളിപ്പാട്ടം നിരത്തിവച്ച് കളിച്ചുവളര്‍ന്ന കുട്ടിയായിരുന്നില്ല അരുണ്‍. അരയില്‍ അമൂല്‍ടിന്ന് വച്ചുകെട്ടി മദ്ദളമെന്നു സങ്കല്‍പ്പിച്ചുകൊട്ടിത്തിമര്‍ക്കുന്ന കാഴ്ച അച്ഛന്‍ എന്നും കാണും. താളവും പിടിച്ചുകൊടുക്കും. നിത്യേന മദ്ദളത്തിന്റെ ഓരോ ചൊല്ലുകളും അച്ഛനെക്കൊണ്ട് ചൊല്ലിപ്പിക്കും. സ്‌ക്കൂളില്‍പോകുംമുമ്പും വരുമ്പോഴും അതു കൊട്ടണമെന്ന നിര്‍ബന്ധം മകനാണ്. മദ്ദളകേസരി കലാമണ്ഡലം ശങ്കരവാരിയരുടെ മകന്‍ അരുണ്‍ദേവിന്റെ ബാല്യം ഇങ്ങനെയായിരുന്നു.
അരുണ്‍ എന്നും നോക്കും മദ്ദളത്തിന്റെ രണ്ടു തലയിലേക്കും കൈ എത്താറായോ എന്ന്. അതിനായപ്പോള്‍ അരങ്ങേറ്റം. കലാരൂപനായ തൃപ്പൂണിത്തുറപ്പന്റെ അമ്പലംകത്തിഉത്സവത്തിന് ജ്വലിക്കുന്ന കര്‍പ്പൂരത്തിനൊപ്പം കേളികൊട്ടും തെളിഞ്ഞ്കത്തിനിന്നു. ആ സന്ധ്യയില്‍ അവിടെ അരുണോദയമായിരുന്നു. സ്റ്റൂളില്‍ മദ്ദളംവച്ച് ഏഴുവയസ്സിലായിരുന്നു കേളി അരങ്ങേറിയത്. ആ മദ്ദളം അരയില്‍ ഉറപ്പിച്ച് കൊട്ടാനായത് ഒരുവിഷുവിളക്കിന് ചോറ്റാനിക്കര അമ്മയുടെ സന്നിധിയില്‍.
ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിട്ടാണ് ഉദ്യോഗമെങ്കിലും മദ്ദളത്തിലാണ് ചിന്തയും സഞ്ചാരവും. ഉത്സവക്കാരുടെ ക്ഷണം ഉപേക്ഷിക്കില്ല.. ഒന്നുകില്‍ വിമാനം വഴി, നേരത്തെ അറിയിച്ചാല്‍ തീവണ്ടി മാര്‍ഗ്ഗം. പൊടിപാറുന്ന പഞ്ചവാദ്യവും, സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന പഞ്ചവാദ്യവും അരുണിന് വഴങ്ങും.
ചോറ്റാനിക്കരയില്‍ നവരാത്രിക്കാലത്ത് പഞ്ചവാദ്യത്തിന് വഴിപാടായി കൊട്ടാന്‍ ചെന്നു. അനുജനും കൂടി കൊട്ടണമെന്നുണ്ട് എന്നുപറഞ്ഞപ്പോള്‍ അതിന് പൂര്‍ണ്ണസമ്മതവും കിട്ടി. നാരായണമാരാര്‍ എന്ന മഹര്‍ഷിതുല്യനായ ആശാന്‍ ഞങ്ങളെ നടുക്കുനിര്‍ത്തുകയായിരുന്നു. ഞങ്ങള്‍ക്കുപാകത്തിന് കാലമിട്ടായിരുന്നു പ്രോത്സാഹനം തന്നത്.
തൃക്കാക്കരയില്‍ ഞാന്‍ പങ്കെടുത്തഓണാഘോഷത്തിന് മൂന്നുദിവസവും പഞ്ചവാദ്യം. ആദ്യദിവസം ചോറ്റാനിക്കര വിജയന്റെ നേതൃത്വം. അത് വെടിക്കെട്ടിന് സമാനമായിരുന്നു. ഇതെല്ലാം പോരാഞ്ഞ് നന്ദപ്പനായിരുന്നു അടുത്ത ദിവസം. അന്നത്തെ തീപ്പൊരിയെപ്പറ്റി പറയാതിരിക്കയാവും ഭേദം. ഉള്ളില്‍ തറഞ്ഞുകയറിയ ദിവസങ്ങളായിരുന്നു. അതുപോലെ മൂന്നുദിവസം വേറെ കാണില്ല. അരുണ്‍ പറഞ്ഞു.
ഗരുവായൂരിലെ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബാല്യത്തില്‍ മേളപ്പദംകൊട്ടിത്തീര്‍ന്നപ്പോള്‍ ഒരാള്‍ വന്ന് എടുത്തുകൊണ്ടുപോയി, കുട്ടന് എന്താ വേണ്ടേ എന്നുചോദിച്ച്. പാലുംവെള്ളവും മധുര പലഹാരവും വാങ്ങിത്തന്നു, അന്ന് ആരെന്നറിഞ്ഞില്ല. മദ്ദളത്തിലെ ഭരണാധിപന്‍ കടവല്ലൂര്‍ അരവിന്ദാക്ഷന്‍ എന്ന മഹാനായിരുന്നു.
തൃപ്പൂണിത്തുറ നടക്കാവ് പഞ്ചവാദ്യത്തിന് തൃക്കാമ്പുറമാണ് പ്രമാണി. പ്രമാണ മദ്ദളത്തിന് താനും. ഉള്ളൊന്നുപിടച്ചു. തെറ്റുവന്നാല്‍ ഒരു മയവുംകാണില്ല. അനുഭവം മറ്റുള്ളവര്‍ പറഞ്ഞ് അറിയാം. കൊട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹംവന്നു വാരിപ്പുണര്‍ന്നു. വിഷുവിളക്കിന് രാമമംഗലത്ത് വരണം. ഷട്ക്കാലഗോവിന്ദമാരാരുടെ പിന്‍ഗാമി തന്ന ആ അവാര്‍ഡ് മറക്കില്ല.
കവിതയൂറുന്ന കുഴൂരാശാന്റെ പഞ്ചവാദ്യം, സംഗീതംപരന്നൊഴുകുന്ന കരിയന്നൂര്‍ വഴി, അമാനുഷികത നിറയുന്ന അന്നമനട പരമേശ്വരമാരാരുടെ ഗരിമ, ഇതിനെല്ലാം ചേര്‍ന്നുനിന്ന് അരങ്ങുകളില്‍ പങ്കുചേര്‍ന്നത് മഹാഭാഗ്യം. പല്ലാവൂര്‍ക്കാരുമായി ഒന്നിക്കാനുള്ള ക്ഷണം പലകുറി വന്നെങ്കിലും അതില്‍ പങ്കുചേരാന്‍ ആവാഞ്ഞതിന്റെ നഷ്ടബോധമാണ്് അരുണിന്. ഫാക്റ്റ്‌സ്‌കൂളില്‍ മദ്ദളം പഠിപ്പിക്കേണ്ട ചുമതല സീനിയര്‍ വിദ്യാര്‍ത്ഥി എന്നനിലയ്‌ക്ക് എന്നെയാണ് അച്ഛന്‍, നിയോഗിക്കാറ്. അതിനാല്‍ പഠിച്ചത് ഓര്‍മ്മിക്കാനും ഉറയ്‌ക്കാനും ഇതു സഹായമായി.
കുനിശ്ശേരി ചന്ദ്രന്‍ അരുണിനെക്കുറിച്ച് പറയുന്നതിങ്ങനെ. എന്റെ പിന്‍ഗാമികളില്‍ വിശ്വസിച്ച് കൈമാറുന്ന എണ്ണങ്ങള്‍ അതേപടി സ്വീകരിക്കുന്നതില്‍ ശ്രദ്ധേയനാണ് അരുണ്‍. ഞങ്ങള്‍ മദ്ദളത്തില്‍ ഇരട്ടത്തായമ്പക കൊട്ടിയിട്ടുണ്ട്. ഒന്നല്ല ഒന്നിലേറെ തവണ. അദ്ധ്വാനശീലംകൊണ്ട് ഇയാള്‍ മറ്റുള്ളവരില്‍നിന്നും വേറിട്ടുനില്‍ക്കുന്നതിനാലാണ് ഇതെല്ലാം സാധിക്കുന്നത്.
കൊട്ടുകാര്‍ക്കിടയില്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കുചേരാനായാല്‍ അത് വലിയ ബഹുമതിയാണ്. പാറമേക്കാവില്‍ പഞ്ചവാദ്യത്തിന് കൂട്ടുകാര്‍, പരിചയക്കാര്‍ എന്നിവര്‍ നിറയെ ഉണ്ട്. മോഹിച്ചതിവര്‍ക്കൊപ്പമാണെങ്കിലും ക്ഷണംവന്നത് തിരുവമ്പാടിയില്‍നിന്ന്. വേദമൂര്‍ത്തിയുടെ മുന്നില്‍നിന്നുമാരംഭിച്ച് പുകള്‍ പെറ്റ മുത്തശ്ശിആലിന്‍ ചുവട്ടിലെ പതികാലത്തിന് പൂര്‍വികരുടെ സാന്നിദ്ധ്യം അനുഭവപ്പെടും. വെങ്കിച്ചന്‍സ്വാമിയും, കുളമംഗലത്ത് നാരായണന്‍ നായരും, കടവല്ലൂരും പെയ്ത നടവഴിക്ക് എത്തുവാനായി. തൃശ്ശൂര്‍ പൂരത്തിലെ പുകള്‍പെറ്റതാണ് മഠത്തില്‍ വരവ്പഞ്ചവാദ്യം.
കഥകളിമദ്ദളത്തിന് ഇതുവരെ കാണാത്ത പഴുതുകള്‍ അടച്ച് പുതുമ സൃഷ്ടിക്കുന്ന അച്ഛന്‍ കലാമണ്ഡലം ശങ്കരവാരിയരും, അടിപൊളി പഞ്ചവാദ്യത്തില്‍ നിറഞ്ഞുനിര്‍ക്കുന്ന മകനും ആസ്വാദകര്‍ക്ക് രണ്ടഭിപ്രായമില്ലാത്ത താരങ്ങളാണ്.
നായകത്വം, സാധകബലം, ചിന്ത ഇതെല്ലാം ഒന്നിച്ചുചേരുന്ന അപൂര്‍വം വാദ്യക്കാരില്‍ ഒരാളാണ് അരുണ്‍ദേവ്- നല്ല ആസ്വാദകനായ കാവനാട് രവിപറയുന്നു. രണ്ടാമനായി നില്‍ക്കുമ്പോഴും, ഒന്നാമനായി പ്രമാണിക്കുമ്പോഴും പ്രതികൂല സാഹചര്യങ്ങളെ വരുതിയില്‍ വരുത്തുവാനും അരുണിനുള്ള കഴിവ് വേറെതന്നെ. അവസരങ്ങള്‍ നിറയെ വരുന്ന അരുണിന് അതില്‍ പകുതിപോലും ചെന്നെത്താന്‍ ആവുന്നില്ല എന്നതിലാണ് വിഷമം. ഉദ്യോഗവും വാദ്യ പ്രയോഗവും നിലനിര്‍ത്തി യാത്രയോട് യാത്രയിലാണ്. കഥകളിമദ്ദളവും അത്യാവശ്യം അറിഞ്ഞ് പഠിച്ചതിന്റെ ഗുണം, അച്ഛന്റെ വായനാശൈലി ഇതെല്ലാം അരുണിന് ഗുണമായി. മേളപ്പദം, കേളി, പഞ്ചവാദ്യം എന്നിവയ്‌ക്കുപുറമെ അത്യാവശ്യത്തിന് പ്രയോഗിക്കുവാന്‍ പള്ളത്തേരി നമ്പ്യാത്തന്‍ നമ്പൂതിരിയില്‍നിന്ന് ചെണ്ടയില്‍ തായമ്പകയും ശീലിച്ചു. ശാലിനിയാണ് ഭാര്യ. പദ്മ, ആദിദേവ് മക്കള്‍.
















