പമ്പ: അയ്യപ്പന്‍മാരേയും മാധ്യമ പ്രവര്‍ത്തകരേയും നിലയ്‌ക്കലില്‍ പോലീസ് തടഞ്ഞതോടെ പമ്പയില്‍ രാവിലെ പോലീസ്പട മാത്രമായിരുന്നു. യുദ്ധസമാനമായ അന്തരീക്ഷം. രാവിലെ മുതല്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒന്‍പതു മണിയോടെയാണ് കര്‍ശന പരിശോധനകള്‍ക്ക് ഒടുവില്‍ സന്നിധാനത്തേക്ക് കടത്തിവിട്ടത്. എന്നാല്‍ ഒരു ഭക്തനെപ്പോലും വിട്ടില്ല. എരുമേലിക്കും പമ്പയ്‌ക്കും ഇടയിലും നിലയ്‌ക്കലിലും വാഹനങ്ങള്‍ തടഞ്ഞിട്ടു. പൊതുവേ തിരക്കില്ലാത്ത ചിത്തിര ആട്ടവിശേഷ സമയത്ത് എന്തിനാണ് ഈ സുരക്ഷാ സന്നാഹങ്ങള്‍ എന്ന ചോദ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ല. എന്തുചെയ്യണമെന്ന കാര്യത്തില്‍ അവര്‍ക്കും ധാരണയില്ലായിരുന്നു. ആരുടെയോ നിര്‍ദേശം കാത്ത് അവര്‍ നിന്നു. നിലയ്‌ക്കലില്‍ തമ്പടിച്ചിരുന്ന അയ്യപ്പന്‍മാര്‍ കാത്തുനിന്ന് അക്ഷമരായപ്പോള്‍ പമ്പ ഉച്ചവരെ ശാന്തമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മലകയറ്റം തുടങ്ങിയിരുന്നു.
ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് നിലയ്‌ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിട്ട് തുടങ്ങിയത്. അതുവരെ പമ്പയില്‍ പോലീസും ഏതാനും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. പമ്പ ഗണപതി കോവിലില്‍ ശബരിമല നട തുറക്കുന്ന ദിവസമായിട്ടുവരെ തിരക്കില്ലായിരുന്നു. ഭക്തര്‍ എത്തുന്നതിന് വളരെമുമ്പേ പമ്പയുടെ തീരം കാക്കിപ്പടയെക്കൊണ്ട് നിറഞ്ഞു. പമ്പയിലെത്തുന്ന ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായിതന്നെ ഭയപ്പെടുത്തി തിരിച്ചയയ്‌ക്കാന്‍ പാകത്തിലാണ് സന്നാഹങ്ങള്‍ ഒരുക്കിയത്. 50 ബാച്ച് വീതമുള്ള സായുധ പോലീസിനെ പമ്പതൊട്ട് വിന്യസിച്ചിരുന്നു. ഇതുകൂടാതെ വനിതാപോലീസുമുണ്ടായിരുന്നു.
കടുപ്പമായിരുന്നു പരിശോധനകള്‍. ഇരുമുടിക്കെട്ട് ഒഴികെ എല്ലാം കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കി. ബാഗുകള്‍ തുറന്നുപരിശോധിച്ചു. തിരിച്ചറിയല്‍ കാര്‍ഡും ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് തുറക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് ഭക്തരും കര്‍ശന നിലപാടെടുത്തു. ഭക്തരുടെ പേരും വീട്ടുപേരും നാടും ചോദിക്കുന്നുമുണ്ടായിരുന്നു. അയ്യപ്പന്‍മാര്‍ എല്ലാവരും പേര് അയ്യപ്പന്‍ എന്നും വീട് ശബരിമല എന്നും പറഞ്ഞു പ്രതിഷേധം അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു.
മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധന കഴിഞ്ഞതിന് ശേഷമായിരുന്നു ഓരോത്തരെയും സന്നിധാനത്തേക്ക് അയച്ചത്. രാവിലെ 9.30ന് സന്നിധാനത്തേക്ക്‌പോയ തന്ത്രി കണ്ഠര് രാജീവരും പരികര്‍മികളും മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് കടന്നത്. സര്‍ക്കാരും പോലീസും ആരേയൊക്കെയോ ഭയക്കുന്നു എന്ന തരത്തിലാണ് പരിശോധനയത്രയും. എഡിജിപി അനില്‍ കാന്ത് രാവിലെതന്നെ പമ്പയിലെയും സന്നിധാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയിരുന്നു.
















