തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നില്ലെന്ന് ഭാര്യ ലക്ഷ്മി. ഡ്രൈവര്‍ അര്ജുന് ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നും അവര്‍ പോലീസിനു മൊഴി നല്കി. അപകടം നടക്കുമ്പോള്‍ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നത്. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്ക്കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പറഞ്ഞു.
എന്നാല്‍ ഡ്രൈവര്‍ അര്ജുന് നേരത്തെ പോലീസിനു നല്കിയ മൊഴി ഇതിനു വിരുദ്ധമായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നെന്നാണ് അര്‍ജുന്റെ മൊഴി. തൃശൂര്‍ മുതല്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്കറാണ് ഓടിച്ചത്. ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നത്. പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു താനെന്നും അര്ജുന് മൊഴി നല്കി. അപകടത്തില്‍ അര്ജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല.
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി. ഗുരുതരപരിക്കേറ്റ ഭാര്യ ലക്ഷ്മി ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസം ആശുപത്രിവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: