ന്യൂദല്‍ഹി: ശബരിമലയിലും പമ്പയിലും നിലയ്‌ക്കലും നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരുമെന്ന് സുപ്രീംകോടതിയുടെ താക്കീത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ പാടുള്ളൂവെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം.
മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിയമവിധേയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. പ്ലാനിന് വിരുദ്ധമല്ലാതെ നിര്‍മിച്ച പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും മറ്റും കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണത്തിനും തടസ്സങ്ങളില്ല. എന്നാല്‍ പമ്പാ തടത്തില്‍ കയറി നിര്‍മിച്ച നടപ്പന്തല്‍ അടക്കം പുനര്‍നിര്‍മിക്കാന്‍ കോടതി അനുമതി നല്‍കില്ലെന്നുറപ്പായിട്ടുണ്ട്.
ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നടത്തുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിറക്കണമെന്നാണ് ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നതു വരെ കുടിവെള്ള വിതരണ സംവിധാനങ്ങളുടേയും ശൗചാലയങ്ങളുടേയും നിര്‍മാണം മാത്രമേ മൂന്നിടത്തും അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ ഒരു കെട്ടിടവും പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ അനുമതി നല്‍കരുത്. പമ്പയില്‍ വനഭൂമിയിലും നദീതടത്തിലും അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേവസ്വം ബോര്‍ഡിനെതിരെ നടപടി വേണമെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
















