പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായി നിലയ്‌ക്കലിൽ ഭക്തർ നടത്തിയ സമരത്തിനിടയിൽ പോലീസുകാർ നുഴഞ്ഞുകയറിയതായി വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്ത്. യുവതീ പ്രവേശനം തടയാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് എ ആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ ഇബ്രാഹിമും ഉൾപ്പെട്ടിരിക്കുന്നത്.
പോലീസ് തയ്യാറാക്കിയ പട്ടികയിലെ നൂറ്റിയറുപത്തിയേഴാം നമ്പർ ചിത്രത്തിലാണ് ഇബ്രാഹിമുള്ളത്. ഇയാള്‍ ഡ്യൂട്ടിയില്‍ ആയിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇക്കാര്യം ശരിയാണോയെന്ന് അറിയണമെങ്കില്‍ അന്ന് എആര്‍ ക്യാമ്പില്‍ നിന്ന് നിലയ്‌ക്കല്‍ ഡ്യൂട്ടിക്ക് വിട്ടവരുടെ ഔദ്യോഗിക പട്ടിക പരിശോധിക്കേണ്ടി വരും. പത്തനംതിട്ട ടൗണില്‍ തൈക്കാവ് സ്വദേശിയാണ് ഇബ്രാഹിം. ഡ്രൈവര്‍ ഹെഡ്കോണ്‍സ്റ്റബിള്‍ എന്നതാണ് ഇയാളുടെ തസ്തിക. ചിത്രത്തില്‍ ഇയാള്‍ മഫ്തിയില്‍ ആണുള്ളത്.
ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം വേണ്ട എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അക്രമികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചത് സൈബര്‍ സെല്ലാണ്. ഇങ്ങനെ തയാറാക്കിയ ചിത്രങ്ങളില്‍ മഫ്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു. അവയൊക്കെ തിരിച്ചറിഞ്ഞ് മാറ്റിയിരുന്നു. എന്നാല്‍ ഇബ്രാഹിം അത്ര പ്രശസ്തനല്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിയാതെ പോയതാണെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
















