ബെയ്ജിംഗ്: കാണാതായ ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വെയി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു സ്ഥിരീകരിച്ച് ചൈന. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഴിമതി വിരുദ്ധ വിഭാഗം മെംഗിനെ ചോദ്യം ചെയ്യുകയാണെന്ന് ചൈന നാഷണല്‍ സൂപ്പര്‍ വിഷന്‍ കമ്മീഷന് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ എന്തു കുറ്റങ്ങളെ തുടര്‍ന്നാണു കസ്റ്റഡി എന്നു ചൈന വിശദീകരിക്കുന്നില്ല.
ചൈനീസ് സ്വദേശിയായ മെംഗ് കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സില്‍നിന്നു ചൈനയിലേക്കു പോയതിനുശേഷം അപ്രത്യക്ഷനാവുകയായിരുന്നു. മെംഗിന്റെ ഭാര്യ വ്യാഴാഴ്ച ഫ്രഞ്ച് പോലീസിനു പരാതി നല്‍കിയതോടെയാണ് സംഭവം ലോകമറിയുന്നത്. ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രിയായിരുന്ന മെംഗ് 2016 നവംബറിലാണ് ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2020 വരെ കാലാവധിയുണ്ട്. ഇന്റര്‍പോളിന്റെ ആസ്ഥാനമായ ലിയോണിലായിരുന്നു മെംഗും ഭാര്യയും താമസിച്ചിരുന്നത്.
മെംഗ് ചൈനയില്‍ കാലുകുത്തിയതിനു പിന്നാലെ ചോദ്യംചെയ്യലിനായി അച്ചടക്കസമിതി കസ്റ്റഡിയിലെടുത്തുവെന്ന് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഏതു കാര്യത്തിലാണ് അന്വേഷണം നടക്കുന്നതെന്നോ മെംഗ് ഇപ്പോള്‍ എവിടയാണെന്നോ വ്യക്തമല്ല.
സംഭവത്തില്‍ ചൈനീസ് അധികൃതര്‍ പൂര്‍ണമൗനം പാലിക്കുകയാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളൊന്നും തിരോധാനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെംഗിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ ഉടന്‍ മായ്ച്ചുകളയപ്പെടുമെന്ന് അല്‍ജസീറ ചാനലിന്റെ ബെയ്ജിംഗ് ലേഖകന്‍ അഡ്രിയാന്‍ ബ്രൗ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: