ഇടുക്കി: അതിതീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഇതുവഴി ഒഴുക്കി വിടുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഷട്ടര്‍ തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.
പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മണി കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ജലനിരപ്പ് 2387.92 അടിയില്‍ എത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്‌ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന അണക്കെട്ട് സെപ്റ്റംബറിലാണ് അടച്ചത്. ആഗസ്റ്റ് 14, 15 തീയതികളിലാണ് ഏറ്റവും കൂടുതല്‍ വെള്ളം പുറം തള്ളിയത്. ഇതിന് മുമ്ബ് 1981 ഒക്ടോബര്‍ 21നും 1992 ഒക്ടോബര്‍ 11 നുമാണ് അണക്കെട്ട് തുറന്നു വിട്ടിട്ടുള്ളത്.
1976 ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്ത ഇടുക്കി പദ്ധതിയില്‍ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതില്‍ ചെറുതോണി അണക്കെട്ടിനാണ് ഷട്ടറുകള്‍ ഉള്ളത്. 40 അടി നീളവും 60 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളാണുള്ളത്. അതില്‍ നടുവിലെ ഷട്ടറാണ് 40 സെന്റമീറ്റര്‍ ഉയര്‍ത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 132.05 അടിയായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യവും തമിഴ്‌നാട്ടില്‍ മഴ തുടരുന്നതിനാല്‍ അവിടേയ്‌ക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ട് തുറന്നു വിട്ടത്. ഓരോ സെക്കന്റിലും 40 ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേയ്‌ക്ക് ഒഴുകിയെത്തുന്നത്. 50 ഘനമീറ്റര്‍ വീതം പുറംതള്ളി ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനം.
എന്നാല്‍, ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.
















