ഇടുക്കി: വരുംദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ സംഭരണികളിലെ ജലശേഖരം ആശങ്ക ഉയര്‍ത്തുന്നു. പ്രധാനപ്പെട്ട അഞ്ച് സംഭരണികള്‍ ആഴ്ചകളായി നിറഞ്ഞുകിടക്കുകയാണ്. ഇടുക്കിയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ്വര്ക്ക്സ്, ചെങ്കുളം, ആനയിറങ്കല്‍, പൊന്മുടി, മലങ്കര എന്നീ സംഭരണികളെല്ലാം പരമാവധി സംഭരണശേഷിയോട് അടുത്താണ്. കഴിഞ്ഞ ദിവസങ്ങളിലും മഴയെത്തുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് ഇവയില്‍ പലതും തുറന്നുവിട്ടിരുന്നു. നിലവില്‍ മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പൊന്മുടി, കല്ലാര്‍കുട്ടി, മലങ്കര സംഭരണികള്‍ തുറന്നുവെച്ചിരിക്കുകയാണ്.
മലങ്കര സംഭരണിയില്‍ നിലവില്‍ 40.10 മീറ്ററാണ് ജലനിരപ്പ്. മഴ തുടരുന്നതിനാല്‍ മലങ്കരയുടെ രണ്ട് ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 129.10 അടിയാണ് ജലനിരപ്പ്. മഴ തുടരുന്നതിനാല്‍ ഇവിടെ ജലനിരപ്പ് ഉയരുകയാണ്.
ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 81 ശതമാനം വെള്ളമാണ് കെഎസ്ഇബിയുടെ സംഭരണികളിലാകെ അവശേഷിക്കുന്നത്. പ്രധാനപ്പെട്ട 16 സംഭരണികളുടെ കണക്കാണിത്.
പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 75 ശതമാനമാണ്. ഷോളയാര്‍-92, ഇടമലയാര്‍-74, കുണ്ടള-96, മാട്ടുപ്പെട്ടി-95, തരിയോട്-77, കുറ്റ്യാടി-68, തരിയോട്-95, പെരിങ്ങല്‍-74, ആനയിറങ്കല്‍-100, പൊന്മുടി-87, നേര്യമംഗലം(കല്ലാര്‍കുട്ടി)-97, ലോവര്‍ പെരിയാര്‍-72 ശതമാനം എന്നിങ്ങനെയാണ് ജലശേഖരം. ഷോളയാറില്‍ അഞ്ചും പെരിങ്ങലില്‍ 3.65 ഉം പൊന്മുടിയില് 34.4 സെ.മീ വീതവും മഴ ലഭിച്ചു. മറ്റിടങ്ങളില്‍ മഴയുടെ ശക്തി കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: