തിരുവനന്തപുരം: ഇടതു വലത് യൂണിയനുകളുടെ സംയുക്തസമരസമിതി ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന കെഎസ്ആര്‍ടിസിയിലെ അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കുന്നതിനായി സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ധാരണ. പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച.
സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനുള്ളില്‍ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ചുമതലപ്പെടുത്തി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയതില്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ചില അപാകതകളുണ്ടായതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
പിരിച്ചുവിട്ട മെക്കാനിക്കല്‍ വിഭാഗത്തിലെ 143 തൊഴിലാളികളെ കെഎസ്ആര്‍ടിസി സംരക്ഷിക്കും. ഇവരെ ഏത് മേഖലയില്‍ വിന്യസിക്കണമെന്നത് സിഎംഡി തീരുമാനിക്കും. തൊഴിലാളികള്‍ ഉന്നയിച്ച 18 ആവശ്യങ്ങളില്‍ ശേഷിക്കുന്ന 16 എണ്ണം കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് തീരുമാനിക്കേണ്ടതാണെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 17 ന് തൊഴില്‍-ഗതാഗതമന്ത്രിമാരുടെ അധ്യക്ഷതയില്‍ വീണ്ടും ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം നടക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം പിന്‍വലിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
തച്ചങ്കരിക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ സിഐടിയും എഐടിയുസിയും കോണ്‍ഗ്രസ് അനുകൂലസംഘടനയായ ടിഡിഎഫുമായി ചേര്‍ന്നാണ് സമരപ്രഖ്യാപനം നടത്തിയത്. ഡിഎ കുടിശിക നല്‍കുക, ശമ്പളവര്‍ധനവ് നടപ്പാക്കുക, ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക, ഡ്യൂട്ടി പരിഷ്‌കരണം ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് മാത്രം നടപ്പാക്കുക, മാനേജ്‌മെന്റിന്റെ ഏകപക്ഷീയനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരആഹ്വാനം. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുക മാത്രമാണെന്നും പല കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ താന്‍ അത് നടപ്പാക്കാമെന്നും തച്ചങ്കരി നിലപാട് എടുത്തതോടെ സര്‍ക്കാരും ഇടതുസംഘടനകളും വെട്ടിലായി. ഹൈക്കോടതിയില്‍ നിന്ന് സമരത്തിനെതിരായ നിലപാട് കൂടി ഉണ്ടായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഇതോടെ വിഷയം സിപിഎം സെക്രട്ടേറിയറ്റില്‍ തന്നെ ചര്‍ച്ചയായി. വിഷയം പരിഹരിക്കണമെന്ന് നിര്‍ദേശവുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് മന്ത്രി കളമൊരുക്കിയത്.
















