ന്യൂദല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധത്തിനു താല്‍പ്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ത്തിവച്ചിരുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന നിര്‍ദേശമാണ് കത്തിലെ പ്രധാന ഉള്ളടക്കം.
ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കത്തില്‍ ഇമ്രാന് വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒടുവില്‍ പ്രധാന ചര്‍ച്ച നടന്നത്. പത്താന്‍കോട്ട് സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടന്നതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഏറെ വിള്ളല്‍ വീണിരുന്നു. എന്നാല്‍ ഇപ്പോള്‍ കശ്മീര്‍ പോലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇമ്രാന് കത്തില്‍ പറയുന്നത്.
പാക് തെരഞ്ഞെടുപ്പ് കാലത്ത് ഇമ്രാന് ഇന്ത്യക്കെതിരായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. നല്ലബന്ധം തുടരാന്‍ ആഗ്രഹിമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: