തിരുവനന്തപുരം: ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വച്ചിരുന്ന കാളിയാര്‍ തോട്ടം ഭൂമി തിരികെ പിടിച്ചതായി അരിമണ്ണൂര്‍ ശാസ്താ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1200 ഏക്കറിലധികം വരുന്ന തോട്ടം കാണപ്പാട്ട വ്യവസ്ഥ പ്രകാരമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. പിന്നീടത് ഹാരിസണ്‍ കമ്പനിയുടെ പക്കല്‍ എത്തി. ഭൂമി വിട്ടു തരണമെന്ന് ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
ഇതേ തുടര്‍ന്ന് ഹാരിസണ്‍ കമ്പനിയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2015-ല്‍ ക്ഷേത്രം ട്രസ്റ്റി കൃഷ്ണന് ഇളയത് തൊടുപുഴ സബ്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ മറുപടി നല്‍കാതെ ട്രസ്റ്റ് നല്കിയ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കമ്പനിയുടെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് 2018 മാര്‍ച്ച് 28ന് തോട്ടം ഒഴിഞ്ഞ് ദേവസ്വത്തിന് നല്‍കാനും പ്രതിവര്‍ഷം അമ്പതു ലക്ഷം രൂപ ലാഭ വിഹിതം നല്‍കാനും കോടതി ഉത്തരവിട്ടു.
കാണപ്പാട്ട വ്യവസ്ഥ പ്രകാരം നല്കിയ ഭൂമി ഉടമ ആവശ്യപ്പെടുമ്പോള്‍ തിരികെ നല്കണമെന്നുണ്ട്. ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങളുടെ ഏക്കര്‍ കണക്കിന് തോട്ടം ഹാരിസണ്‍ കമ്പനിയുടെ പക്കലുണ്ട്. ഉയര്‍ന്ന കോടതി ഫീസ് ഭയന്ന് ആരും കേസ് ഫയല്‍ ചെയ്യാന്‍ തയാറാകുന്നില്ല. കാണപ്പാട്ട വ്യവസ്ഥ പ്രകാരമായതിനാല്‍ അന്നത്തെ കരാര്‍ അനുസരിച്ചുള്ള തുച്ഛമായ തുക മാത്രമെ കോടതി ഫീസ് ഇനത്തില്‍ ചിലവ് വരുകയുള്ളൂ എന്നും അരിമണ്ണൂര്‍ ശാസ്താ ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. എം.എന്‍. കൃഷ്ണന് ഇളയത്. ഡോ. വി.എന്‍. പരമേശ്വരന് പോറ്റി, വിശ്വഹിന്ദു പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: