പ്രളയം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞു, വിവാദങ്ങള്‍കൊണ്ട് കാലം കഴിക്കുകയായിരുന്നു ഇത്രനാളും സംസ്ഥാന സര്‍ക്കാര്‍. എന്തിനായിരുന്നു അടിസ്ഥാനമില്ലാത്ത ഈ വിവാദങ്ങള്‍.
ഐഎസ്ആര്‍ഒ ചാരക്കേസിനെ അനുബന്ധിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചയും ചിലര്‍ക്ക് ഒരു പുകമറയാണ്. കേസിന് അനുബന്ധമായുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളിലാണ് ഇപ്പോഴും പലര്‍ക്കും കമ്പം. കാരണമുണ്ട്, മാധ്യമങ്ങളും നാട്ടുകാരും അത്തരം വിഷയങ്ങളില്‍ ചുറ്റിപ്പിണയുമ്പോള്‍ ഭരണത്തിലുള്ളവര്‍ക്ക് അവരുടെ രഹസ്യഅജണ്ട തടസ്സം കൂടാതെ നടപ്പാക്കാനാവുമെന്നതുതന്നെ.
സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ വേണ്ടത് വിവാദങ്ങളാണ്. ഒരു മാസമായി വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യേക വിഭാഗംതന്നെ സര്‍ക്കാരിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കുകയോ? ഉണ്ടാകുകയല്ലേ എന്ന് ചോദിച്ചേക്കാം. ഉണ്ടാക്കുകയാണ്, എന്തുകൊണ്ടാണ്? എന്തിനുവേണ്ടി? പറയാം.
സംസ്ഥാനത്ത് സംഭവിച്ച പ്രകൃതിക്ഷോഭത്തെ ഭരണകൂടത്തിന്റെ ദുഷ്ചെയ്തിയിലൂടെ പ്രളയമാക്കിയിട്ട് ഒരു മാസം കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം എന്നിവ കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നല്ല, പുനരധിവസത്തിനപ്പുറം സംസ്ഥാനത്തിന്റെതന്നെ പുനര്‍നിര്‍മാണത്തിന് തുടക്കമായെന്നാണ് പ്രസ്താവനകള്‍. മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സകഴിഞ്ഞ് വന്നിട്ടേ കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടൂ. അതുവരെ ‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടെ’-ന്ന മട്ടിലായതിനാല്‍ മന്ത്രിമാരുടെ വൈദഗ്ധ്യ-വിജ്ഞാന-ആസൂത്രണ വൈഭവങ്ങള് കണ്ടും കേട്ടും ഇരിക്കുക.
വിവാദത്തിലേക്ക് വരാം. എന്തിനാണ് വിവാദങ്ങള്‍? രണ്ട് കാര്യങ്ങള്‍ക്ക്- ഒന്ന്: പ്രളയകാരണമായ, ഭരണകൂടത്തിന്റെ വീഴ്ചകള്‍ പൊതു ചര്‍ച്ചയാകരുത്. ഇക്കാര്യത്തില്‍ ഭരണ-രാഷ്ട്രീയപക്ഷവും ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഒരു വിഭാഗവും തോള്‍ചേര്‍ന്നാണ്. രണ്ട്: പ്രളയാനന്തരം നടത്തുന്ന, ഔദ്യോഗികമായി പുറത്തുവിടുന്നതല്ലാത്ത കാര്യങ്ങളൊന്നും പുറത്തറിയരുത്. ഇതിന് ഭരണകൂടവും ഭരണകക്ഷിയും ഒറ്റക്കെട്ടാണ്. എത്ര ആസൂത്രിതമായിരുന്നു ഒരു മാസത്തിനിടെ ഉയര്‍ന്ന കഴമ്പില്ലാത്ത, അനാവശ്യ വിവാദങ്ങള്‍ എന്ന് കണക്കെടുത്ത് നോക്കൂ. അവയുടെ വാസ്തവ സ്ഥിതിയുമായി തട്ടിച്ച് നോക്കൂ, ആര്‍ക്കും ബോധ്യപ്പെടും.
തുടര്‍ച്ചയായ മഴയില്‍ വെള്ളപ്പൊക്കമുണ്ടായി, അണക്കെട്ടുകള്‍ ആസൂത്രണമില്ലാതെ തുറന്നു. അതോടെ നിയന്ത്രണാതീതമായ പ്രളയമായി. അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തേണ്ട ഘട്ടത്തില്‍ അന്ധിച്ചു നിന്നുപോയ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു:-
”കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ സഹായിക്കുന്നില്ല.”– മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. പ്രതിപക്ഷവും സഹായിച്ചു. ഭരണകൂടത്തിന് വേണ്ടത് അതായിരുന്നു. ചര്‍ച്ച കേന്ദ്രത്തിനെതിരേയായി. ശ്രദ്ധ അണക്കെട്ടു തുറന്നുണ്ടാക്കിയ വീഴ്ചയില്‍നിന്ന് മാറി. വാസ്തവം: കേന്ദ്ര സര്‍ക്കാര്‍ എന്തിനും തയ്യാറായിരുന്നു. ഭരണസംവിധാന വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനം ആവശ്യപ്പെടാതെ കേന്ദ്ര സര്‍ക്കാരിന് ഒരു സംസ്ഥാനത്തും ഒന്നും ചെയ്യാനാവില്ലല്ലോ.
”ഹെലികോപ്റ്റര്‍ തന്നില്ല, സമയത്ത് വന്നില്ല”- എന്നായി അടുത്തത്. കോപ്റ്ററുകളും സൈനിക വിഭാഗങ്ങളുടെ രക്ഷാപ്രവര്‍ത്തന സംഘവും സജ്ജമായിരുന്നു, അവര്‍ക്ക് പ്രവര്‍ത്തന അനുമതിയും നിയന്ത്രണവും കൊടുത്തില്ല എന്നതാണ് വാസ്തവം.
”സൈന്യം ഭരണ നിയന്ത്രണത്തിന് ശ്രമിക്കുന്നു,”- എന്നായി അടുത്ത വിവാദം. രക്ഷാ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണത്തെ ‘സൈന്യത്തിന്റെ ഭരണം പിടിക്കലായി’- വ്യാഖ്യാനിക്കാനും വിവാദമാക്കാനും പ്രതിരോധിക്കാനും പ്രചാരണം നടത്തി. വാസ്തവം: സൈനികര്‍ ജീവന് പണയം വെച്ച് രക്ഷാ പ്രവര്‍ത്തനത്തിലായിരുന്നു. അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഒരു സഹായവും കിട്ടിയില്ല. ഭരണകക്ഷി എംഎല്‍എ തന്നെ ഒടുവില്‍ ‘സൈന്യത്തെയും ഹെലികോപ്റ്ററും അയയ്ക്കൂ’- എന്ന് വിലപിച്ചു.
”കേന്ദ്ര സര്‍ക്കാരിന്റെ ആശ്വാസ ധനസഹായങ്ങള്‍ പോരാ,”- എന്നായി അടുത്ത വിവാദം. ആ സമയത്ത് വേണ്ടത് പണമല്ലായിരുന്നു. രക്ഷാ പ്രവര്‍ത്തന സാമഗ്രികള്‍, മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം തുടങ്ങി അടിയന്തരാവശ്യങ്ങളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവയെത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ കാര്യങ്ങള്‍ക്ക് ലോപമില്ലാതെ സഹായം നല്കാന് മന്ത്രിതല സമിതിയുണ്ടാക്കി, ദിവസവും യോഗം ചേര്‍ന്ന് വിലയിരുത്തി, സഹായങ്ങള്‍ നല്‍കുകയായിരുന്നു. അതിനിടെ ധനസഹായം മൂന്നു ഘട്ടമായി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ആഭ്യന്തരമന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ സന്ദര്‍ശിച്ചു.
”ദുരിതാശ്വാസത്തിന് നല്കിയ അരി സൗജന്യമല്ല”- എന്നായി അടുത്ത വിവാദം. സൗജന്യമായി ഒരു സര്‍ക്കാരും ആര്‍ക്കും ഒന്നും കൊടുക്കാറില്ല, പണം മറ്റ് ഏതെങ്കിലും ഇനത്തില്‍ ഈടാക്കുകയാണ് പതിവ് എന്നറിയാഞ്ഞല്ല ഇത്. കേന്ദ്ര മന്ത്രി വിശദീകരിച്ചിട്ടും തൃപ്തിയായില്ല. ഒടുവിലത്തെ സ്ഥിതി- ആവശ്യപ്പെട്ട അരി നല്‍കിയിട്ടും സംസ്ഥാനം അത് വാങ്ങിയിട്ടില്ല!!
”മണ്ണെണ്ണ സൗജന്യമല്ല”- മണ്ണെണ്ണ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെടുംമുമ്പേ എത്തിച്ചതാണ് കേന്ദ്ര സര്‍ക്കാര്‍. അത് സംസ്ഥാനത്തിന് മറിച്ചുവില്ക്കാനായിരുന്നില്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. അതും പക്ഷേ വിവാദമാക്കി.
”മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആര്‍എസ്എസ് വിലക്കി,”- എന്നായി അടുത്തത്. ഇത് ദേശീയതലത്തില്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പ്രചരിപ്പിച്ചു. അടിസ്ഥാനമില്ലാത്ത വിവാദം. ഈ ആരോപണം തെളിയിക്കാന്‍ ‘വിവാദി’-കള്‍ക്ക് കഴിഞ്ഞില്ല.
ഇതൊക്കെ കേന്ദ്രസര്‍ക്കാര്‍- സംഘ പരിവാര്‍ വിരുദ്ധ വാര്‍ത്തകളായതിനാല്‍ മാധ്യമങ്ങള്‍ പലതും അതേപടി പ്രചരിപ്പിച്ചു. അതിനിടെ, ”അണക്കെട്ട് സമയത്ത് തുറക്കാഞ്ഞതും, മുന്നറിയിപ്പില്ലാതെ തുറന്നതും, കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചതും”– സാമൂഹ്യ മാധ്യമങ്ങളും രാഷ്ട്രീയമല്ലാത്ത ചില വിദഗ്ദ്ധരും ചൂണ്ടിക്കാട്ടി. ”വൈദ്യുതി വിറ്റ് കാശാക്കാന്‍ നിശ്ചയിച്ചതും മന്ത്രി എം.എം. മണിയും കെഎസ്ഇബി ചെയര്‍മാനും നടത്തിയ ഗൂഢാസൂത്രണവും രക്ഷാ പ്രവര്‍ത്തനത്തിലെ സര്‍ക്കാര്‍ പിടിപ്പുകേടും, രാഷ്ട്രീയ ഇടപെടലുകളും സേവാഭാരതിപോലുള്ള സംഘടനകളുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളും മറ്റും മറ്റും പൊതു ചര്‍ച്ചയായി. പ്രതിരോധത്തിലാകുമെന്ന് ഭയന്ന ഭരണകൂടം കൂടുതല്‍ ആവേശത്തോടെ ‘വിവാദ നിര്‍മ്മാണ ഫാക്ടറി’- പ്രവര്‍ത്തിപ്പിച്ചു.
” സൈന്യമെത്തിയില്ല, മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷകരായി”- എന്നായി പ്രചാരണം. സൈനികരെ ആക്ഷേപിക്കുകയായിരുന്നു അതുവഴി. പക്ഷേ, സൈനികരുടെ സേവനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഒപ്പം മത്സ്യബന്ധന തൊഴിലാളികളേയും ജനങ്ങള്‍ പ്രശംസിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് സര്‍ക്കാരിന്റെ തനിനിറം തെളിഞ്ഞത്, ഭരണപാര്‍ട്ടിയുടെ ദുഷ്ട ബുദ്ധി കണ്ടത്. സര്‍ക്കാരിന്റെ സേവന പ്രവര്‍ത്തനങ്ങളെ മറികടന്ന് ഇതര സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാരിനും സര്‍ക്കാര്‍പക്ഷ രാഷ്ട്രീയ-സന്നദ്ധ സംഘടനകള്‍ക്കും നോക്കുകുത്തിയാകേണ്ടിവന്നു. ക്യാമ്പുകളില്‍ രാഷ്ട്രീയം കളിക്കാനെത്തിയ അവരെ ജനക്കൂട്ടം ആട്ടിയോടിച്ചു. അപ്പോള്‍ പുതിയ വിവാദം ‘ഫാക്ടറി’-യില്നിന്ന് വന്നു-”പുറത്തുണ്ടാക്കിയ ഭക്ഷണം ക്യാമ്പുകളില്‍ വിതരണം പറ്റില്ല. ദുരിതാശ്വാസ വാഹനങ്ങള്‍ കൊടിയും ബാനറും കെട്ടി ക്യാമ്പ് പരിസരത്തു വരാന്‍ പാടില്ല.”- ആര്‍ക്കെതിരേ ആര്‍ക്കു വേണ്ടിയായിരുന്നു സര്‍ക്കാര്‍ ഉത്തരവെന്ന് വ്യക്തം. വിവാദം അതിന്റെ പേരിലും ഒന്നുരണ്ടു ദിവസം ഓടി.
”പ്രധാനമന്ത്രി എംപിമാരെ കാണാന്‍ അനുവദിച്ചില്ല,”- എന്ന് അടുത്തത്. ”മുഖ്യമന്ത്രി വരട്ടെ, റിപ്പോര്‍ട്ട് തരൂ, എന്തും സംസാരിക്കാം. ദിവസവും സംസ്ഥാന മന്ത്രിമാരുമായി കൂടിയാലോചിക്കുന്നു,”- എന്നെല്ലാം കേന്ദ്രം വിശദീകരിച്ചപ്പോള്‍ അടുത്ത വിവിദമുണ്ടാക്കി- ”യുഎഇയുടെ കേരളത്തിനുള്ള 700 കോടി സഹായം കേന്ദ്ര സര്‍ക്കാര്‍ വിലക്കി,”- മാധ്യമങ്ങളും ചേര്‍ന്നു. സംഗതി മോദിക്കെതിരേയാണല്ലോ. ഒടുവില്‍ ആരു പറഞ്ഞു, എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിതന്നെ പറ്റിയ അബദ്ധം പറഞ്ഞു തടിയൂരി.
ഇതിനിടയില്‍ പുതിയ ഒരു മന്ത്രിയെ, ഇ.പി. ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച് വിവാദമുണ്ടാക്കി. പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി മറുപടി പറയുന്നത് പ്രതിദിന രാഷ്ട്രീയ ആഘോഷമാക്കി. അങ്ങനെ വിവാദങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തി. വിവാദങ്ങളുടെ വാസ്തവം പറയേണ്ടത് സര്‍ക്കാരായിരുന്നു. ഒരിക്കല്‍പ്പോലും അതിന് ആരും തുനിഞ്ഞില്ല, പകരം പലരും ദുരൂഹത കൂട്ടി.
ലോകബാങ്ക് സഹായം, സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കല്‍, ബക്കറ്റ് പിരിവ്, റവന്യൂ സെക്രട്ടറിയെ ശാസിക്കല്, കെപിഎംജി, ഹര്‍ത്താല്‍, നിയമസഭാ സമ്മേളനം തുടങ്ങി പല പല വാദങ്ങളും വിവാദങ്ങളും കൊണ്ട് ഉണ്ടാക്കിയ പുകമറയ്ക്കിടയില്‍ ഒരു മാസം കടന്നു പോയി. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയി. പകരം ആര്‍ക്കും ചുമതല കൊടുത്തില്ല. മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കിച്ചു. എല്ലാവരും ‘മുഖ്യ’– മന്ത്രിമാരായി. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ല. കേന്ദ്ര സര്‍ക്കാരിന് ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് നല്‍കിയില്ല. നഷ്ടം കണക്കാക്കിയില്ല. കണക്ക് ഓരോ മന്ത്രിക്ക് ഓരോ തലത്തിലായി. 20,000 കോടിരൂപയില്‍ തുടങ്ങിയത് 50,000 കോടിയാണെന്നുവരെ പറഞ്ഞു. ഒടുവില്‍ കേന്ദ്രത്തിന്റെ സഹായം ചോദിച്ചത് 5000 കോടിക്ക് താഴെമാത്രം!!
അപ്പോള്‍ കിട്ടുന്നിടത്തുനിന്നെല്ലാം പണം ഇരന്നും തുരന്നും വാങ്ങുന്നതെന്തിന്, കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാണോ 5000 കോടിയുടെ സഹായം ചോദിച്ചത്. എങ്കില്‍ ഏതൊക്കെയാണ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍? സംശയമാണ്, സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാകെ. അവിടെയാണ് ഈ വിവാദ നിര്‍മാണ ഫാക്ടറിയുടെ പങ്ക്. വിവാദങ്ങള്‍ ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിച്ചതാണ്. അതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും ചില മാധ്യമപ്രവര്‍ത്തകരും മാധ്യമ കേന്ദ്രങ്ങളും അടങ്ങുന്ന സംവിധാനം. മന്ത്രിമാരാണ് തലപ്പത്ത്. നൂറിലേറെ പേര് വിവിധ ഓഫീസുകളിലിരുന്ന് സഹായിക്കുയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ താല്പര്യങ്ങള് വേറേയാണ്. ആ രഹസ്യ അജണ്ട നടപ്പാക്കുകയാണ് ഈ വിവാദ പുകമറകളുടെ ലക്ഷ്യവും. തിരിച്ചറിയേണ്ട അജണ്ട, പൊളിച്ചുകാട്ടേണ്ട അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: