അഹമ്മദാബാദ്: പട്ടീദാര്‍ സമുദായത്തിന് പിന്നാക്ക സമുദായ സംവരണം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം 14 ദിവസം പിന്നിട്ടപ്പോള്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി. തനിക്കുവേണ്ടി സംസാരിക്കാന്‍ ഇടനിലക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ച്, സമര പരിഹാരത്തിന് ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ ഹാര്‍ദിക് പിണക്കി. ഗുജറാത്ത് സര്‍ക്കാരിനെതിരേ ഒരു വിഷയത്തിലും പ്രതിപക്ഷത്തിന് ഒന്നിക്കാനാവില്ലെന്ന് വീണ്ടും തെളിഞ്ഞു.
ആഗസ്റ്റ് 25 നാണ് ഹാര്‍ദിക് പട്ടേല്‍ സമരം തുടങ്ങിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡയും പരേഷ് ധനാനിയും മുഖ്യമന്ത്രി വിജയ് രൂപാനി ഉടന്‍ ഹാര്‍ദിക്കുമായി സംസാരിച്ച് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹാര്‍ദിക്കിനെ കണ്ട ധനാനി, കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഗവര്‍ണര്‍ ഒ.പി. കോഹ്‌ലിക്ക് എട്ടുപേജ് നിവേദനം നല്‍കി. അതിലൊരിടത്തും പട്ടീദാര്‍ സമുദായത്തെയും ഹാര്‍ദിക്കിനെയും കുറിച്ച് പരാമര്‍ശമില്ല.
ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചും ഹാര്‍ദിക്കിനോട് സമരം പിന്‍വലിക്കാനുമാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് ട്വീറ്റും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഹാര്‍ദിക് ട്വിറ്ററില്‍ ഇങ്ങനെ എഴുതി: ” സംവരണ വിഷയത്തില്‍ ആര്‍ക്കും സംസാരിക്കാം. എല്ലാ ഗ്രൂപ്പിനേയും നേതാക്കളേയും ഞാന്‍ ആദരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഏറെ നേതാക്കള്‍ ഇടനിലക്കാരുടെ വേഷം കെട്ടുന്നു. എന്റെ ഇടനിലക്കാരനാകാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല.” ഹാര്‍ദിക്കിന്റെ സമരം ഒരിക്കല്‍ക്കൂടി പൊളിയുമെന്നായി.
















