കൊച്ചി: ആനകളെ റെയിൽപാളത്തിൽനിന്നകറ്റാൻ റെയിൽവേ തേനീച്ച അലാറം സ്ഥാപിക്കുന്നു. കേരളത്തിലുൾപ്പെടെ ജനവാസ കേന്ദ്രങ്ങളിൽ ആനശല്യം ഒഴിവാക്കാൻ പ്രയോഗിക്കാവുന്ന എളുപ്പ സംവിധാനമായി മാറുകയാണിത്.
ആനയ്‌ക്ക് തേനീച്ചയെ പേടിയാണ്. തേനീച്ച ശബ്ദം 600 മുതൽ എണ്ണൂറുവരെ മീറ്റർ അകലത്ത് ആനയ്‌ക്ക് കേൾക്കാം. കേട്ടാൽ അവ വഴിമാറിപ്പോകും. വനമേഖലയിലെ റെയിൽ പാളങ്ങളിൽ ആനകൾ കൂട്ടത്തോടെ പാളം മുറിച്ചുകടക്കുന്നതും വണ്ടിതട്ടി മരിക്കുന്നതും പതിവാണ്.
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അസമിൽ തേനീച്ച ബീക്കൺ പ്രയോഗിച്ചത് ഫലിച്ചു. ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് റെയിൽവേ പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. പ്ലാൻ ബീ എന്നാണ് പദ്ധതിക്ക് പേര്.
ഇതിനു വേണ്ട സംവിധാനത്തിന് 2000 രൂപയേ ചെലവ് വരൂ. ആനത്താരകൾ കണ്ടെത്തി അവിടങ്ങളിലെ പാളങ്ങളിലായിരിക്കും സ്ഥാപിക്കുക. ഈ സംവിധാനം കേരളത്തിലും പ്രയോജനപ്പെടുത്താവുന്നതാണ്. വയനാട്ടും പാലക്കാട്ടുമുൾപ്പെടെ കാട്ടാനയിറങ്ങുന്നിടത്ത് ഉപയോഗിക്കാവുന്നതാണ് ഈ തേനീച്ചഅലാറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: